തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്ത് സ്ത്രീ പീഡന കേസുകളും, കൊലപാതകങ്ങളും കൂടുന്നു എന്ന് കണക്കുകൾ. കഴിഞ്ഞ ആറര വർഷത്തിൽ 98, 870 സ്ത്രീ പീഡനങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇതിൽ തന്നെ 251 കേസുകളിൽ പൊലീസുകാരാണ് പ്രതികൾ. 2199 കൊലപാതകങ്ങളും ഈ കാലയളവിൽ സംസ്ഥാനത്ത് നടന്നു.
കഴിഞ്ഞ രണ്ട് വർഷമായി കൊലപാതകവും സ്ത്രീ പീഡന കേസുകളും ഉയർന്നു. 2021 ലും 22 ലും 355 കൊലപാതകങ്ങൾ വീതം സംസ്ഥാനത്ത് നടന്നു. 2021ൽ 16199 സ്ത്രീ പീഡന കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2022 ആയതോടെ 18952 ആയി ഇത് ഉയർന്നു. 2022 ലെ സ്ത്രീ പീഡന കേസുകളിൽ 58 ലും പൊലീസുകാരാണ് പ്രതികൾ. വിവിധ ജില്ലകളിലായി 29 ഗുണ്ടാസംഘങ്ങളുണ്ട്.
ഓപ്പറേഷൻ ആഗിൽ ജനുവരി 31 വരെ 2030 കേസുകളിലായി 2172 പേർ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യങ്ങൾക്കായിരുന്നു മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. ഗുണ്ടകളെയും സാമുഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെയും സ്ഥിരം കുറ്റവാളികളെയും ലഹരിമാഫിയ സംഘങ്ങളെയും അമർച്ച ചെയ്യുന്നതിനായിരുന്നു “ഓപ്പറേഷൻ ആഗ്” പ്രഖ്യാപിച്ചത്.
ഇതിന്റെ ഭാഗമായി ഈ മാസം എട്ടു വരെ സംസ്ഥാനത്ത് 4085 സ്പെഷ്യൽ ഡ്രൈവുകൾ നടത്തുകയുണ്ടായി. വിവിധ കേസുകളിൽ വാറണ്ടുള്ള 900 പ്രതികളെയും അറസ്റ്റ് ചെയ്തു. ഈ നടപടി തുടരുവാൻ സംസ്ഥാന പൊലീസ് മേധാവി കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 30.01.2023 വരെ കാപ്പ നിയമ പ്രകാരം 339 പേരെയും എൻ ഡി പി എസ് പ്രകാരം 5 പേരെയും കരുതൽ തടങ്കലിൽ ആക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.