തിരുവനന്തപുരം> സർക്കാർ അനുമതിയില്ലാതെ സാങ്കേതിക സർവകലാശാല ഇടക്കാല വൈസ് ചാൻസലറുടെ സ്ഥാനമേറ്റെടുത്തതിൽ ഒരാഴ്ചക്കകം സർക്കാരിന് മറുപടി നൽകണമെന്ന് ഡോ. സിസ തോമസിനോട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സർക്കാർ ഉദ്യോഗസ്ഥയെന്ന നിലയിൽ ചട്ടലംഘനം നടത്തിയതിൽ വിശദീകരണം ആവശ്യപ്പെട്ട് സിസയ്ക്ക് സർക്കാർ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 15 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് 10നാണ് നോട്ടീസ് നൽകിയത്. ഇതിനെതിരെ സിസ നൽകിയ ഹർജിയിലാണ് നിർദേശം. അതേസമയം, ഹർജിയിൽ സർക്കാർ മറുപടി പത്രിക ഫയൽ ചെയ്യണമെന്നും കേസ് വീണ്ടും പരിഗണിക്കും വരെ നടപടികൾ സ്വീകരിക്കരുതെന്നും നിർദ്ദേശിച്ചു. ജസ്റ്റിസ് സി കെ അബ്ദുൽ റഹീം അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. കേസ് 23ന് വീണ്ടും പരിഗണിക്കും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരിക്കെ നവംബറിലാണ് സിസ തോമസിനെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഇടക്കാല വിസിയായി നിയമിച്ചത്. സർക്കാർ അനുമതിയില്ലാതെ ജീവനക്കാർ മറ്റൊരു തൊഴിലോ വ്യവസായമോ ഏറ്റെടുക്കരുതെന്ന സർക്കാർ ജീവനക്കാർക്കുള്ള ചട്ടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സിസ ചട്ടലംഘനം നടത്തി, സർക്കാരിനെ അറിയിക്കാതെ സ്ഥാനമേറ്റെടുത്തത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. നിലവിൽ ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ്ങ് കോളേജിലെ പ്രിൻസിപ്പളാണ് സിസ തോമസ്.