കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ദരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചടങ്ങില്‍ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കാനെത്തിയതിനെ വിമര്‍ശിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ‘ക്ഷണിക്കുക എന്നത് കോണ്‍ഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഒരോരുത്തരുടെ തൊലിക്കട്ടി’ എന്നായിരുന്നു വി.ടി ബല്‍റാം പോസ്റ്റ് ചെയ്തിരുന്നത്.
ഡി.കെ ശിവകുമാറിനും സിദ്ദരാമയ്യക്കും നടുവിലായി മുകളിലേക്ക് കൈകോര്‍ത്ത് പിടിച്ച് നിക്കുന്ന സീതാറാം യെച്ചൂരിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വി.ടി ബല്‍റാം രംഗത്തെത്തിയത്.
‘കർണാടകയിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തേയിട്ടിരുന്ന ഒരു പോസ്റ്റ് പിൻവലിക്കുകയാണ്. ട്രോൾ രൂപത്തിൽ ഉദ്ദേശിച്ച പോസ്റ്റ് ഒരധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണിത്. ദേശീയ രാഷ്ട്രീയത്തിൽ മതേതര ചേരിക്ക് നേതൃത്വം നൽകുന്നതിൽ കോൺഗ്രസിന്റെ അനിഷേധ്യമായ പങ്ക് തിരിച്ചറിയാൻ ഇക്കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പിൽപ്പോലും കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച സിപിഎമ്മിന്റെ നേതൃത്വത്തിന് തുടർന്നും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കോൺഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കേരളത്തിലെ സിപിഎം നേതൃത്ത്വത്തെയും ഇക്കാര്യം ബോധ്യപ്പെടുത്താൻ അവരുടെ കേന്ദ്ര നേതൃത്വത്തിന് സാധിക്കട്ടെ.’ – വി.ടി ബല്‍റാം കുറിച്ചു.
രാജ്യത്തെ പ്രതിപക്ഷ നിരയിൽനിന്ന് 20 ഓളം നേതാക്കൾ കര്‍ണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാന്‍ എത്തിയിരുന്നു.ബിജെപിക്ക് എതിരായ പ്രതിപക്ഷ ഐക്യനിരയുടെ സമ്മേളനം കൂടിയായി ശ്രീകണ്ഠീരവ സ്റ്റേഡിയം മാറി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമൽ ഹാസന്റെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. പ്രിയങ്കയും രാഹുലും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും വേദിയിലുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.