ന്യൂഡൽഹി
വംശീയ കലാപം രൂക്ഷമായ മണിപ്പുരിൽ ഗോത്രവിഭാഗക്കാരായ കുക്കികൾക്കെതിരെ പ്രകോപനപരാമർശങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. വെടിനിർത്തൽ കരാർ ലംഘിപ്പിക്കുന്ന ഭീകരസംഘടനകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഭീകരർ ആയുധങ്ങൾ അടിയറവയ്ക്കണമെന്നും അമിത് ഷാ ഇംഫാലിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുക്കി ഭീകരസംഘടനകളാണ് സംഘർഷത്തിന് പിന്നിലെന്ന മെയ്ത്തീ വിഭാഗത്തിന്റെ ആരോപണം ശരിവയ്ക്കുന്ന പരാമർശമാണ് അമിത് ഷാ നടത്തിയത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന കുക്കി വിഭാഗത്തിന്റെ ആവശ്യം നിരാകരിച്ചു.
മണിപ്പുരിലെ സംഘർഷസംഭവങ്ങൾ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് തലവനായ സമിതി അന്വേഷിക്കുമെന്ന് അമിത് ഷാ അറിയിച്ചു. സിബിഐ നടത്തുന്ന അന്വേഷണത്തിന് ജുഡീഷ്യൽ സമിതി മേൽനോട്ടം വഹിക്കും. മണിപ്പുർ ഗവർണർ അനസൂയ ഉയിക്കെയുടെ അധ്യക്ഷതയിൽ സമാധാന സമിതി രൂപീകരിക്കും. എല്ലാ രാഷ്ട്രീയ പാർടി പ്രതിനിധികളും ഇരുവിഭാഗങ്ങളുടെ പ്രതിനിധികളും കമ്മിറ്റിയിൽ ഉൾപ്പെടും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ ചേർന്ന് 10 ലക്ഷം ധനസഹായം നൽകും.അടുത്ത രണ്ട് മാസത്തേക്ക് മുപ്പതിനായിരം ടൺ അരിയും നൽകുമെന്നും അറിയിച്ചു.