കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിന് 18 കോടി രൂപയിലധികം നഷ്‌ടമുണ്ടാക്കിയെന്ന ആരോപണവുമായി ജനപക്ഷം നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോണ്‍ ജോര്‍ജ്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡിന്റെ (സിഎംആര്‍എല്‍) സെറ്റില്‍മെന്റ് ഉത്തരവില്‍ മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും ഒരു കോടി 72 ലക്ഷം രൂപ അനധികൃതമായി സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയിട്ടുള്ളതായി രേഖകള്‍ സഹിതം പുറത്തു വന്നിരുന്നു. ഇത് ഉള്‍പ്പടെ 135 കോടിയുടെ തിരിമറിയാണ് പുറത്ത് വന്നതെന്നും ഷോൺ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിഎംആര്‍എല്‍ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ 13.4 ശതമാനം ഓഹരി കൈവശം വച്ചിട്ടുള്ളത് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്‌ട്രീസ് ഡെവലപ്‌മെന്റ് കേർപറേഷന്‍ (കെഎസ്‌ഐഡിസി) ആണ്. സിഎംആര്‍എല്‍ നടത്തിയ 135 കോടി രൂപയുടെ തിരിമറിയില്‍ കെഎസ്‌ഐഡിസിക്ക് മാത്രം ഓഹരി പങ്കാളിത്തം അനുസരിച്ച് 18 കോടി രൂപയില്‍ അധികം നഷ്‌ടം സംഭവിച്ചിട്ടുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിന് ഇത്ര വലിയ നഷ്‌ടം സംഭവിച്ച കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതില്‍ പ്രമുഖര്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിയും മുഖ്യമന്ത്രിയുടെ ഭാര്യ കമലാ വിജയന്‍ കണ്‍സെന്റ് നോമിനിയായ കമ്പനിയുമാണ്. ക്രമക്കേട് സംബന്ധിച്ച് ഇന്ററിം ബോര്‍ഡ് ഓഫ് സെറ്റില്‍മെന്റിന്റെ റിപ്പോര്‍ട്ടില്‍ തന്നെ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്.
അനധികൃതമായി ഇല്‍മിനേറ്റ് ഖനനം ചെയ്യുന്നതിനു സര്‍ക്കാര്‍ ഒത്താശ ലഭിക്കുന്നതിനാണ് പണം കൈമാറിയത്. അതിനാല്‍ ഇതേപ്പറ്റി വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മിനിസ്‌ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സിനും സീരിയസ് ഫോഡ് ഇന്‍വെസ്‌റ്റിഗേഷന്‍ ഏജന്‍സിയ്‌ക്കും, കേന്ദ്രസര്‍ക്കാരിനും പരാതി നല്‍കിയെന്നും ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.