ഇടുക്കി: കട്ടപ്പനയിൽ പിക് അപ്പു വാനുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് റോഡിൽ വീണ ബൈക്ക് യാത്രികരെ ആശുപത്രിയിൽ എത്തിക്കാൻ തയാറാകാതെ പൊലീസ്. ശനിയാഴ്ച രാത്രി പത്തരയോടെ കട്ടപ്പന പള്ളിക്കവലയിലാണ് സംഭവം.
പള്ളിക്കവലയ്ക്ക് സമീപത്തെ കടയിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം ബൈക്കിൽ ടൗണിലേയ്ക്ക് വരികയായിരുന്ന കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു(21), ഇരട്ടയാർ എരുമച്ചാടത്ത് അഖിൽ ആന്റണി (23) എന്നിവരാണ് അപകടത്തിൽപെട്ടത്. ടൗണിൽ നിന്നും തെറ്റായ ദിശയിൽ എത്തിയ പിക് അപ് വാൻ ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി യുവാക്കളെ താങ്ങിയെടുക്കുന്നതിനിടെ നെടുങ്കണ്ടം സ്റ്റേഷനിലെ ജീപ്പ് അതുവഴി വന്നു.
Also read- കരുനാഗപ്പള്ളി മുൻ എംഎൽഎ ആർ. രാമചന്ദ്രൻ അന്തരിച്ചു
ആശുപത്രിയിൽ എത്തിക്കാനായി പരുക്കേറ്റവരെ പൊലീസ് ജീപ്പിനടുത്തേയ്ക്ക് എടുത്തുകൊണ്ടുവന്നെങ്കിലും കയറ്റാൻ പൊലീസുകാർ സമ്മതിച്ചില്ല. പകരം ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞശേഷം പൊലീസ് ജീപ്പ് മുന്നോട്ടു നീങ്ങി. നെടുങ്കണ്ടം സ്‌റ്റേഷനിൽ നിന്ന് പ്രതിയുമായി പീരുമേട് സബ് ജയിലിലേക്ക് പോയ ശേഷം മടങ്ങിയെത്തിയ ജീപ്പാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാതെ പോയത്. രണ്ടു പൊലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്.
പിന്നീട് ഇരുവരെയും അതുവഴി വന്ന ഓട്ടോറിക്ഷയിലാണ് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് പരുക്കേറ്റ അഖിലിനെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തിൽ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.