മുംബൈ: മഹാരാഷ്ട്ര താനെയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശികളായ ശോഭുകുമാർ (57), ഭാര്യ ശിവജീവ (52) എന്നിവരാണ് മരിച്ചത്. നാട്ടിലെത്തി തിരികെ നാസിക്കിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഇന്നലെ വൈകീട്ടാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന ടാക്സിയിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ശിവജീവയ്ക്ക് മരണം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ ശോഭുകുമാർ നാസിക്കിലെ
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ടാക്സി ഡ്രൈവർ അപകടനില തരണം ചെയ്തിട്ടില്ല.
നാട്ടിൽ പോയി തിരികെ നാസിക്കിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുംബൈ വിമാനത്താവളത്തിൽ നിന്ന് ടാക്സി എടുത്ത് നാസിക്കിലേക്ക് പോകുമ്പോഴാണ് വാഹനാപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം ഹോളി ആയിരുന്നതിനാൽ ഇവർക്ക് മുംബൈ വിമാനത്താവളത്തിൽ നിന്ന് ബസ് ലഭിച്ചില്ല. തുടർന്ന് ടാക്സിയിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. നാസിക്കിലെ മലയാളികൾക്ക് ഇടയിൽ സാമൂഹിക പ്രവർത്തനരംഗത്ത് സജീവമായിരുന്നു ദമ്പതികൾ.