ഇടുക്കി: രാജാക്കാട് സ്വദേശിയായ പൂയ്യക്കൽ മത്തായിക്ക് ആക്രികച്ചവടമാണ് തൊഴിൽ. പലരും ഉപയോഗ ശൂന്യമായി വലിച്ചെറിയുന്നതും ഉപേക്ഷിക്കുന്നതുമായ നിരവധി സാധനങ്ങളാണ് മത്തായിയുടെ മുന്നിലെത്തുന്നത്. ആളുകൾക്ക് ഇതെല്ലാം വെറും ആക്രി സാധനങ്ങളാണെങ്കിൽ മത്തായിക്ക് അങ്ങനെയല്ല. ഓർമകളും ചരിത്രവുമൊക്കെ അവശേഷിപ്പിക്കുന്ന പോയകാലത്തിന്റെ തിരുശേഷിപ്പുകളാണ് പലതും. മുന്നിൽ വരുന്ന ആക്രി സാധനങ്ങളിൽ മത്തായി ഒന്നൊന്നായി തിരയും. അങ്ങനെ പലരും ഉപേക്ഷിച്ച സാധനങ്ങൾ പലതും മത്തായിയുടെ ശേഖരത്തിലെ വിലമതിക്കാനാവാത്ത സമ്പാദ്യമായി മാറും.
രാജഭരണ കാലഘട്ടത്തിന്‍റെ ചരിത്രം പറയുന്ന പലതും ഇന്ന് മത്തായിയുടെ പുരാവസ്തു ശേഖരത്തിലുണ്ട്. രാജ ദൂതുകള്‍ സുരക്ഷിതമായി കൈമാറാന്‍ ഉപയോഗിച്ചിരുന്ന ലോഹത്തില്‍ നിര്‍മ്മിച്ച കവചം, പഴയ കാലത്തെ കത്തികള്‍, പഴമയുടെ പെരുമ പറയുന്ന മുറുക്കാന്‍ ചെല്ലവും ചുണ്ണാമ്പ് പാത്രവും, ചെമ്പ് ക്ലാസ്സുകൾ, കത്തോലിക്ക പള്ളികളിലേയ്ക്ക് തിരുവോസ്തി നിര്‍മ്മിച്ചിരുന്ന അച്ച്, അങ്ങനെ നീളുന്നു മത്തായിയുടെ പുരാവസ്തു ശേഖരം.
ഇടുക്കി ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
ആക്രികടയോട് ചേര്‍ന്നുള്ള ക്യാബിനിലാണ് സൂക്ഷിച്ചിരിക്കുന്നത്. കടയോട് ചേര്‍ന്ന് തന്നെ ചെറിയൊരു മ്യൂസിയം തയ്യാറാക്കി ഇവയുടെ ചരിത്ര പ്രാധാന്യം രേഖപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്ക് നേരിട്ടെത്തി കാണുന്നതിനും പഠിക്കുന്നതിനും സൂക്ഷിക്കണമെന്നതാണ് മത്തായിയുടെ ആഗ്രഹം. ആക്രിവിപണിയില്‍ വലിയ വില ലഭിക്കുന്ന പിച്ചള കിണ്ണമടക്കമുള്ളവയ്ക്ക് പതിനായിരങ്ങളും അതില്‍ കൂടുതലും വില പറഞ്ഞ് പലരും വരുമെങ്കിലും ഇതൊന്നും വിറ്റ് കാശാക്കാന്‍ മത്തായിക്ക് കഴിയില്ല. കാരണം മത്തായിക്ക് വിലമതിക്കാനാകാത്ത സമ്പാദ്യമാണിത്.