കുമളി: മൂന്നാറില്‍ നിന്നും പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട പെണ്‍കടുവയെ വെള്ളത്തിൽ ചത്ത നിലയിൽ കണ്ടെത്തി. മൂന്നാർ നെയ്മക്കാട് എസ്റ്റേറ്റിൽ പത്തു കന്നുകാലികളെ കൊലപ്പെടുത്തിയ കടുവയെ കെണിയിൽ പെടുത്തി വനം വകുപ്പ് കഴിഞ്ഞയാഴ്ചയാണ് പെരിയാർ ടൈഗർ റിസർവിൽ തുറന്നു വിട്ടത്. മുങ്ങി ചത്തതാണെന്ന പ്രാഥമിക നിഗമനത്തിലാണ് വനം വകുപ്പ്.
ജനവാസ മേഖലയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടുവയെ ട്രാക്ക് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കിലും പൂര്‍ണമായ വിവരങ്ങള്‍ ശേഖരിക്കാന്‍ വനംവകുപ്പിന് സാധിച്ചിരുന്നില്ല. ഉള്‍ക്കാടുകളില്‍ ജോലിക്ക് പോകുന്ന വനപാലകർ ആശങ്കയറിയിക്കുകയും വിവരമറിഞ്ഞ് നാട്ടുകാർ പ്രതിഷേധമറിയിക്കുകയും ചെയ്തതോടെ ആശങ്ക പരിഗണിച്ച് വ്യാഴാഴ്ച രാവിലെ തന്നെ കടുവയെ നിരീക്ഷിക്കുന്ന സോഫ്റ്റ് വെയറിൽ അറ്റക്കുറ്റ പണികള്‍ നടത്തി കടുവയുടെ നീക്കവും വിവരങ്ങളും വനംവകുപ്പിന് ലഭിച്ചു തുടങ്ങിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
വനം വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ മറ്റ് മൃഗങ്ങളിൽ നിന്നും ആക്രമണം നേരിട്ടതിന്റെ യാതൊരു ലക്ഷണങ്ങളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തേക്കടിയിൽ നിന്നും എയർ ഡിസ്റ്റൻസ് 12 കിലോമീറ്റർ അപ്പുറത്ത് സീനിയർ ഓട ഭാഗത്താണ് കടുവയെ ചത്ത നിലയിൽ വനപാലകർ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടത്തിയ ശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റില്‍ നിന്നും പിടികൂടിയ കടുവയെ ഈ മാസം ഏഴിനാണ് പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടത്.
കുരങ്ങുശല്യം കൊണ്ട് വീട്ടിൽ ‘ഇരിക്കാൻ വയ്യാതെയായി’ കർഷകൻറെ ആത്മഹത്യാഭീഷണി