തിരുവനന്തപുരം ∙ കൃഷിമേഖലയിൽ കേരളവും ആന്ധ്രയും നടപ്പാക്കുന്ന നവീന ആശയങ്ങൾ പരസ്പരം പങ്കുവയ്ക്കാൻ ആന്ധ്രയിലെ കൃഷി വകുപ്പുമായി ധാരണയായതായി മന്ത്രി പി.പ്രസാദ് അറിയിച്ചു. ആന്ധ്രപ്രദേശ് കൃഷി മന്ത്രി കകാനി ഗോവർന്ധൻ റെഡ്‍ഡിയുമായി നടത്തിയ ചർച്ചയിലായിരുന്നു ധാരണ.
ആന്ധ്രയിലെ കൃഷി രീതികളും റായത്ത് ബറോസ കേന്ദ്ര(ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്റർ)ങ്ങളുടെ പ്രവർത്തനവും പഠിക്കാൻ കേരളത്തിൽ നിന്നെത്തിയ പഠന സംഘത്തോടൊപ്പമാണു മന്ത്രി പ്രസാദ് ചർച്ചയിൽ പങ്കെടുത്തത്. കേരളത്തിലെ ജൈവവൈവിധ്യം, കൃഷിക്കൂട്ടങ്ങൾ, മന്ത്രിയുടെ കൃഷിദർശൻ പരിപാടി, സംസ്ഥാന കാർഷിക ഇൻഷുറൻസ് തുടങ്ങിയവ ആന്ധ്ര സർക്കാരിനു പരിചയപ്പെടുത്തി. റായത്ത് ബറോസ കേന്ദ്രങ്ങളുടെ രൂപീകരണം തങ്ങളുടെ കൃഷി മേഖലയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ അവർ വിശദീകരിച്ചു. അവ കേരളത്തിലും ഫലപ്രദമായി നടപ്പാക്കാൻ വേണ്ട വിവരങ്ങൾ ആന്ധ്ര പങ്കുവയ്ക്കും.
കേന്ദ്രാവിഷ്കൃത പദ്ധതികളെ ഫലപ്രദമായി സംസ്ഥാന പദ്ധതികളുമായി സംയോജിപ്പിച്ചു നടപ്പാക്കിയതു ആന്ധ്ര സ്പെഷൽ ചീഫ് സെക്രട്ടറി പൂനംമാല കൊണ്ടയ്യ വിശദീകരിച്ചു.
English Summary: Andhra Pradesh and Kerala to share new ideas regarding agriculture