ഇടുക്കി: നെടുങ്ങണ്ടത്ത് ഓണ്‍ലൈൻ ബുക്കിങ് തട്ടിപ്പിനിരയായി ദമ്പതികള്‍. മൊബൈൽ ഫോൺ ബുക്ക് ചെയ്ത ദമ്പതിമാർക്ക് ലഭിച്ചത് എക്സ്പയറി ഡേറ്റ് കഴിഞ്ഞ 3 ടിൻ പൗഡർ.നെടുങ്കണ്ടം സ്വദേശിനി അഞ്ജന കൃഷ്ണനാണ് തട്ടിപ്പിനിരയായത്.മുണ്ടിയെരുമയിലെ സർക്കാർ വിദ്യാലയത്തിൽ ജോലി ചെയ്യുന്ന ഭർത്താവിനായി ഭാര്യ ഓൺലൈനായി ഓർഡർ ചെയ്ത് വരുത്തിച്ച ഫോണിന് പകരമാണ് പൗഡർ എത്തിയത്.
സംഭവത്തിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും ഉപഭോക്തൃ കോടതിയിലും വീട്ടമ്മ പരാതി നൽകി.16,999 രൂപയ്ക്കാണ് അഞ്ജന ഫോൺ ബുക്ക് ചെയ്തത്. 16ന് ഡെലിവറി ബോയ് വിളിച്ച് ഫോൺ എത്തിയെന്ന വിവരം അറിയിച്ചു. ഭർത്താവ് ഫോൺ വാങ്ങാനായി ടൗണിലെത്തി ഫോൺ കവർ പൊട്ടിച്ച് നോക്കാൻ ശ്രമിച്ചെങ്കിലും ഡെലിവറി ബോയി വിസമ്മതിച്ചു.
ക്യാഷ് ഓൺ ഡെലിവറി നടത്തി ഫോൺ വാങ്ങി. പ്രോസസിങ് ചാർജുകൾ അടക്കം 17,028 രൂപ കൈമാറി. ഫോൺ വാങ്ങിയ ശേഷം വീട്ടിൽ എത്തിച്ച് ഫോൺ കവർ തുറന്നപ്പോഴാണ് പൗഡർ ടിന്നുകൾ കണ്ടത്.ഓൺലൈൻ വ്യാപാര സ്ഥാപനത്തെ വിവരം അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ല. ബോക്സിനുള്ളിൽനിന്നു ലഭിച്ച ടിന്നുകളുടെ ചിത്രം അയച്ച് നൽകാനാണ് ഓൺലൈൻ വ്യാപാര സ്ഥാപനം ആവശ്യപ്പെട്ടത്.
ഇതോടെയാണ് പരാതി നൽകിയത്. ഓർഡർ ചെയ്ത ഫോണിന്റെ ഭാരം 197ഗ്രാം ആണ്. ഇതേ ഭാരമായിരുന്നു പൗഡർ ടിന്നുകൾക്കും. ബോക്സിൽ ടിന്നുകൾ കുലുങ്ങി ശബ്ദമുണ്ടാകാതിരിക്കാനും തട്ടിപ്പ് സംഘം ശ്രദ്ധിച്ചിരുന്നു. സംഭവത്തെക്കുറിച്ച് നെടുങ്കണ്ടം പോലീസ് അന്വേഷണം ആരംഭിച്ചു.