സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കും. സമരം അവസാനിപ്പിക്കാം എന്ന് ദയാഭായി അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. സമരസമിതി മുന്നോട്ടുവച്ച 90 ശതമാനം ആവശ്യങ്ങളും അംഗീകരിക്കാമെന്ന് സർക്കാർ ഉറപ്പു നൽകി. എന്നാൽ രേഖാമൂലം ഉറപ്പ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ദയാബായി.
കഴിഞ്ഞ പതിനാല് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ദയാബായി സമരം തുടരുന്ന സാഹചര്യത്തിലാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്. തുടർന്ന് നടത്തിയ ചർച്ചയിൽ കാസർഗോട്ടെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു. എന്നാൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പട്ടികയിൽ കാസർഗോഡ് ഉൾപ്പെടുത്താനാവില്ലെന്ന നിലപാട് സർക്കാർ അറിയിച്ചു.
സമര സമിതി മുന്നോട്ട് വെച്ച കാര്യങ്ങളിൽ 90 ശതമാനവും പരിഗണിക്കാൻ കഴിയുന്നവയാണെന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. കാസർഗോഡുള്ള ആശുപത്രികളിൽ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തും. മെഡിക്കൽ ക്യാമ്പുകൾ, ഡേ കെയർ സെന്ററുകൾ എന്നിവ ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
എന്നാൽ, മുഴുവൻ ആവശ്യവും അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ദയാബായി അറിയിച്ചു. രേഖാമൂലം ഉറപ്പ് വേണമെന്നും അവർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.