ചീപ് പോപുലാരിറ്റിയിലൂടെ കോൺഗ്രസിന് വളരേണ്ട ആവശ്യം ഇല്ല. കഥ ആരെയും ഉദ്ദേശിച്ച അല്ല. മലബാറിൽ പറയുന്ന കഥ ആവർത്തിച്ചു എന്ന് മാത്രം. വേദനിപ്പിച്ചെങ്കിൽ പിൻവലിക്കുന്നുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിൽ കെ സുധാകരൻ പറഞ്ഞ പരാമർശങ്ങളാണ് വിവാദമായത്. മലബാറിലെയും തെക്കൻ കേരളത്തിലെയും രാഷ്ട്രീയ നേതാക്കളെയാണ് സുധാകരൻ താരതമ്യപ്പെടുത്തിയത്. രാമന്റെയും ലക്ഷ്മണനെയും കഥയോടാണ് നേതാക്കളെ സുധാകരൻ ഉപമിച്ചത്. തെക്കൻ കേരളത്തിലെ നേതാക്കളെ അപമാനിക്കുന്ന തരത്തിലാണ് സുധകാരന്റെ പരമാർശം എന്നാണ് പൊതുവിൽ ഉയരുന്ന വിമർശനം.
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്നും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പാര്‍ട്ടിയെ നയിക്കാന്‍ പര്യാപ്തമാണെന്നും അഭിമുഖത്തിൽ സുധാകരൻ പറഞ്ഞു.
ഖാര്‍ഗെ ഔദ്യോഗിക സ്ഥാനാര്‍ഥിയല്ല. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച് വളര്‍ന്നുവന്ന നേതാവാണ് മല്ലികാര്‍ജുന ഖാര്‍ഗെ. ജനാധിപത്യ രാഷ്ട്രത്തില്‍ നയിക്കാനുള്ള കഴിവാണ് പ്രധാനം. തരൂര്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്, മികച്ച പാണ്ഡിത്യമുണ്ട്. എന്നാല്‍ സംഘടനാകാര്യങ്ങളിലേക്ക് വരുമ്പോള്‍ തരൂരിന് പ്രവര്‍ത്തന പാരമ്പര്യമില്ല. രാഷ്ട്രീയമണ്ഡലത്തില്‍ തരൂരിന്റെ അനുഭവം പരിമിതമാണ്. ഒരു പാര്‍ട്ടിയെ നയിക്കാന്‍ ബുദ്ധിയും സാമര്‍ഥ്യവും മാത്രം പോര.
തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയക്കാർ എത്രകണ്ട് വ്യത്യസ്തരാണ് എന്ന ചോദ്യത്തിനു സുധാകരൻ നൽകിയ ഉത്തരമാണ് വിവാദത്തിന് തിരികൊളുത്തിയത്. മലബാറിലെയും വടക്കൻ കേരളത്തിലെയും നേതാക്കൾ വ്യത്യസ്തർ ആണെന്നും അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ടെന്നും പറഞ്ഞായിരുന്നു സുധാകരന്റെ പരാമർശങ്ങൾ.
കെ സുധകാരന്റെ പരാമർശത്തിന് എതിരെ വിമർശനം ശക്തമാണ്. തെക്കും വടക്കുമല്ല വേണ്ടതെന്നും മനുഷ്യ ഗുണമാണ് വേണ്ടതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കോൺഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരൊക്കെയാണ് തന്റെ കഥയിൽ ഉദ്ദേശിക്കുന്നതെന്ന് സുധാകരൻ തന്നെ പറയുന്നതാണ് ഭംഗിയെന്ന് ജോൺ ബ്രിട്ടാസ് എം പി പരിഹസിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.