ഇതിനകം 4000 ത്തോളം ഗാനരംഗങ്ങൾക്ക് കലാ മാസ്റ്റർ കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് കൂടുതലും കലാ മാസ്റ്റർ പ്രവർത്തിച്ചിട്ടുള്ളത്. ഇപ്പോഴിതാ മലയാള സിനിമയിലെ താരങ്ങളെക്കാെണ്ട് ഡാൻസ് ചെയ്യിപ്പിച്ചതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് കലാ മാസ്റ്റർ.
മലയാളത്തിലെ താരം മോഹൻലാലും തമിഴകത്തെ താരം കമൽഹാസനും നന്നായി ഡാൻസ് ചെയ്യുന്നവരാണ് ഇവർ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും കലാ മാസ്റ്റർ സംസാരിച്ചു. അമൃത ടിവി റെഡ്കാർപറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കലാ മാസ്റ്റർ.
കമൽ ഹാസൻ ഒരു കൊറിയോഗ്രാഫർ തന്നെയാണ്. ഡാൻസിന്റെ മാസ്റ്റർ ആണ് അദ്ദേഹം. കാരണം അവർ ഡാൻസ് യൂണിയനിൽ മെമ്പറായി, ഡാൻസ് അസിസ്റ്റന്റ് ആയി കൊറിയോഗ്രാഫ് ചെയ്തിട്ടുണ്ട്.
‘പക്ഷെ ലാലേട്ടൻ അങ്ങനെ അല്ല. അദ്ദേഹം ഒരു ആർട്ടിസ്റ്റ് ആണ്. ഡാൻസിന്റെ എല്ലാ സ്റ്റെെലും അദ്ദേഹത്തിന് അറിയാം. കമൽ സാറിനോട് ഒരു ഭക്തി ഉണ്ടാവും. കാരണം അവർ ഒരു സീനിയറാണ്. ലാൽ സാറും സീനിയറാണ്. പക്ഷെ അദ്ദേഹവുമായി നല്ല അടുപ്പമാണ്. സീനിയോരിറ്റി കാണിക്കില്ല’
‘ഒരു ഡുയറ്റ് സോങ് ചെയ്യുമ്പോൾ ലാൽ സർ എനിക്ക് അസിസ്റ്റന്റ് ആയി വർക്ക് ചെയ്യും. ലാൽ സർ വളരെയധികം ടാലന്റുള്ള ആളാണ്. 50 ശതമാനം പറഞ്ഞ് കൊടുത്താൽ ലാൽ സർ 90 ശതമാനം ചെയ്ത് തരും. കുഞ്ചാക്കോ ബോബനും പൃഥിരാജും മികച്ച ഡാൻസർമാരാണ്,’ കലാ മാസ്റ്റർ പറഞ്ഞു.
ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിൽ നടൻ ജയസൂര്യക്ക് ഡാൻസ് പഠിപ്പിച്ചത് ബുദ്ധിമുട്ടായിരുന്നെന്നും കലാ മാസ്റ്റർ പറഞ്ഞു. ‘അവൻ ഭയങ്കര കോമഡി ആണ്. ആദ്യ സ്റ്റെപ്പ് പോലും വരില്ല. ചെയ്ത് കാണിക്ക് എന്ന് പറഞ്ഞാലും കോമഡി അടിച്ച് നിൽക്കും. ആദ്യ സിനിമ ജയസൂര്യയെ വെച്ച് അത്ര കഷ്ടപ്പെട്ടു.’ കലാമാസ്റ്റർ പറഞ്ഞു.
പക്ഷെ പിന്നീട് ജയസൂര്യ വളർന്നെന്നും നടൻ ഒരു കഠിനാധ്വാനി ആണെന്നും കലാ മാസ്റ്റർ പറഞ്ഞു. ജയസൂര്യയുടെ ആദ്യ സിനിമ ആയിരുന്നു ഊമപെണ്ണിന് ഉരിയാടാ പയ്യൻ. വിനയൻ സംവിധാനം ചെയ്ത സിനിമയിൽ കാവ്യ മാധവൻ ആയിരുന്നു നായിക. സംസാരശേഷിയില്ലാത്ത രണ്ട് പ്രണയിതാക്കളുടെ കഥയായിരുന്നു സിനിമ പറഞ്ഞത്.