ഇരട്ട നരബലി കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരെ തെളിവെടുപ്പിനായി കൊച്ചിയിൽനിന്ന് ഇലന്തൂരിൽ എത്തിച്ചിട്ടുണ്ട്. ഇവരെ ആദ്യം വീട്ടിനുള്ളിൽ എത്തിച്ച് പരിശോധന നടത്തിയിരുന്നു. വിപുലമായ സജ്ജീകരണങ്ങളോടെയാണ് പൊലീസ് സംഘം ഭഗവൽ സിങിന്‍റെ വീട്ടിൽ എത്തിയിരിക്കുന്നത്. കുഴിയെടുക്കാൻ ആവശ്യമായ ജെസിബി ഉൾപ്പടെയുള്ള സംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. കുഴി എടുക്കുന്നതിനായി സമീപവാസിയായ സോമൻ എന്നയാളും പൊലീസ് സംഘത്തിനൊപ്പമുണ്ട്. മറ്റാരെയും സ്ഥലത്തേക്ക് കടത്തിവിട്ടിട്ടില്ല.
കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലാണ് പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. പ്രതികളെ വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്.
കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ മുഖ്യപ്രതിയായ ഷാഫി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളിൽ നിന്നും കാര്യമായി വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവൽ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചത്. ഇതെല്ലാം അന്വേഷണസംഘത്തെ കുഴയ്ക്കുന്നുണ്ട്.
മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇതുവരെ തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാൽ ഇവർ എന്തോ ഒളിച്ചുവെക്കാൻ ശ്രമിക്കുന്നുവെന്നാണ് ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ബോധ്യമായത്. ഇതോടെയാണ് ഇലന്തൂരിലെ ഭഗവൽസിങിന്‍റെ വീട്ടിൽ വീണ്ടും വിശദമായ പരിശോധന നടത്താൻ അന്വേഷണസംഘം തീരുമാനിച്ചത്.
അതേസമയം മുഖ്യപ്രതി ഷാഫി ഒരു ഫൊറന്‍സിക് സര്‍ജന്റെ സഹായി ആയി ജോലി ചെയ്തിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. മധ്യ കേരളത്തിലെ ഒരു ഡോക്ടറുടെ പോസ്റ്റ് മോര്‍ട്ടം സഹായി ആയി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ മനസ്സിലായത്. ഇക്കാര്യവും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.