തിരുവനന്തപുരം: അസാധാരണ സുരക്ഷയെ ചൊല്ലി വിവാദം തുടരുന്നതിനിടെ മൂന്ന് ദിവസത്തിനു ശേഷം തിരികെ തലസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി റദ്ദാക്കി. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് തിരുവനന്തപുരത്തും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്. വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ലോക മാതൃഭാഷ ദിനം മലയാണ്മയുടെ ഉദ്ഘാടനം പൊതു പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കി.
തിരുവനന്തപുരത്ത് വിമാനമിറങ്ങിയ മുഖ്യമന്ത്രി നേരെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പോവുകയായിരുന്നു. മുഖ്യമന്ത്രി ക്രാഫ്റ്റ് വില്ലേജിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന കണക്ക് കൂട്ടലിൽ പ്രധാന ജങ്ഷനുകളിൽ ഉൾപ്പടെ കൂടുതൽ പൊലീസുകാരെ രാവിലെ മുതൽ വിന്യസിച്ചിരുന്നു.
Also Read-മുഖ്യമന്ത്രി മൂന്നു ദിവസത്തിനു ശേഷം തലസ്ഥാനത്ത് തിരിച്ചെത്തി; നഗരത്തിൽ കനത്ത സുരക്ഷ
ഇനി പുതിയ കാർഡുകളുടെ വിതരണോദ്ഘാടനം ഇന്ന് 3.30ന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിനായി ക്ലിഫ് ഹൗസിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള അയ്യൻങ്കാളി ഹാളിലേക്ക് അദ്ദേഹം എത്തും.
റേഷൻ കാർഡുടമകളേയും അംഗങ്ങളേയും ആധാർ കാർഡുമായി ബന്ധിപ്പിക്കൽ ദൗത്യം നൂറുശതമാനം പൂർത്തിയാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയതായി മുഖ്യമന്ത്രി പ്രഖ്യാപിക്കും.മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനാകും.റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിന്റെ വെബ് പോർട്ടൽ മന്ത്രി ആന്റണി രാജു സ്വിച്ച്‌ഓൺ ചെയ്യും.
സംസ്ഥാനത്ത് സൗജന്യ റേഷൻ ലഭിക്കുന്ന മുൻഗണനാ പട്ടികയിൽ പുതിയതായി 50,461കുടുംബങ്ങൾ കൂടി ഇടംതേടിയിട്ടുണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മാറുന്ന സാമ്പത്തിക ഘടകങ്ങൾക്കനുസരിച്ച് റേഷൻ കാർഡുകളുടെ മുൻഗണനാപട്ടിക പുതുക്കി നിശ്ചയിച്ചപ്പോഴാണ് ഇത്രയും പേർക്ക് മുൻഗണനാ കാർഡ് ലഭിക്കുന്നത്.
ഇതിനായി ഓൺലൈൻ മുഖേനയുള്ള അപേക്ഷകരിൽ അർഹരായവരെ ഉൾപ്പെടുത്തിയാണ് കാർഡ് അനുവദിച്ചിട്ടുള്ളത്.തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുന്നവർക്ക് എ.എ.വൈ കാർഡ് നൽകുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.