കോഴിക്കോട് റോഡിലെ കുഴിയിൽ വീണ് സ്ക്കൂട്ടർ യാത്രക്കാരന്റെ എല്ലൊടിഞ്ഞെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കരിക്കാംകുളം കൃഷ്ണൻനായർ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ കാരപറമ്പ് നെല്ലിക്കാവ് റോഡിൽ പീടിക കണ്ടി വീട്ടിൽ പി. ശ്രീരാജിന്‍റെ പരാതിയിലാണ് നടപടി. സംഭവത്തിൽ പൊതു മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
ജൂലൈ 8-ന് രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റതിന് പുറമെ ശ്രീരാജിന്‍റെ സ്ക്കൂട്ടറും മൊബൈൽ ഫോണും തകർന്നിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.
മണൽ മാഫിയയുമായി ബന്ധം: ഏഴു പോലീസുദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കി
തോളെല്ലിന് പരിക്കേറ്റ ശ്രീരാജ് ചികിൽസയിലാണ്. ഉദ്യോഗസ്ഥരുടെ അലംഭാവവും അശ്രദ്ധയും കാരണമാണ് അപകടം സംഭവിച്ചതെന്ന് യുവാവ് പരാതിയിൽ പറയുന്നു. വേങ്ങേരിയിൽ ബൈപാസ് നിർമ്മാണം നടക്കുന്നതിനാൽ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയിലാണ് അപകടത്തിനു കാരണമായ കുഴിയുള്ളത്.
സംഭവത്തില്‍ 15 ദിവസത്തിനകം എക്സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 25 ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.