ഇന്ത്യൻ പ്രീമിയർ ലീഗിൽ 2028 മുതൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. മത്സരങ്ങളുടെ എണ്ണം കൂട്ടാനുള്ള ആലോചനയിലാണെന്ന് ഐപിഎൽ ചെയർമാൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. 20 മത്സരങ്ങൾ കൂടി കൂട്ടാനാണ് ഇപ്പോൾ ധാരണ. ഈ വിഷയത്തെ കുറിച്ച് കൂടുതൽ ചർച്ചയിലാണെന്നും ബിസിസിഐ ചെയർമാൻ പറഞ്ഞു.
ഹൈലൈറ്റ്:
- ഐപിഎല്ലിൽ മത്സരങ്ങളുടെ എണ്ണം കൂട്ടാൻ ബിസിസിഐ
- 2028 മുതൽ ഐപിഎല്ലിൽ മാറ്റം വന്നേക്കും
- സുപ്രധാന വെളിപ്പെടുത്തൽ നടത്തി ഐപിഎൽ ചെയർമാൻ


ഇനി കളിമാറും; ഹോം – എവേ മത്സരങ്ങളുടെ എണ്ണം വർധിപ്പിക്കും; സുപ്രധാന വെളിപ്പെടുത്തൽ നടത്തി ബിസിസിഐ ചെയർമാൻ
നിലവിൽ, ഐപിഎൽ ടീമുകളെ രണ്ട് ഗ്രൂപ്പുകളായി ആണ് തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി എന്നിങ്ങനെയാണ് ഗ്രൂപ്പുകൾ. ഗ്രൂപ്പ് എയിലെ ടീമുകൾ പരസ്പരം 2 മത്സരങ്ങളും ഗ്രൂപ്പ് ബിക്കെതിരെ ഓരോ മത്സരവും കളിക്കുന്നു. എന്നാൽ 2028 ആകുമ്പോഴേക്കും ടീമുകൾക്ക് ഹോം – എവേ ഷെഡ്യൂൾ പൂർണ്ണമായി നൽകുക എന്നതാണ് ഇപ്പോൾ ബിസിസിഐ മുന്നോട്ടുവെക്കുന്ന ആശയം. ഇത് 2028 ആകുമ്പോഴേക്കും മത്സരങ്ങളുടെ എണ്ണം 20 ആയി വർദ്ധിപ്പിക്കും.
“തീർച്ചയായും, അതൊരു അവസരമായിരിക്കാം. ഐസിസിയിലും ബിസിസിഐയിലും ഞങ്ങൾ ഇതിനെക്കുറിച്ച് ചർച്ച ചെയ്തുവരികയാണ്, ഐസിസി ഇവന്റുകളെ സംബന്ധിച്ചും, ഫ്രാഞ്ചൈസി ക്രിക്കറ്റിനെയും ടി20 ക്രിക്കറ്റിനെയും സംബന്ധിച്ചും ആരാധകരുടെ ആസ്വാദനരീതി മാറിവരുന്നതിനാൽ, ഈ വിഷയത്തിൽ കൂടുതൽ ഗൗരവപരമായ ചർച്ചകൾ നടത്തേണ്ടതുണ്ട്. ഈ കളിയുടെ സ്റ്റേക്ക്‌ഹോൾഡർമാർക്ക് പരമാവധി മൂല്യം സൃഷ്ടിക്കാൻ എങ്ങനെ കഴിയുമെന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്,” എന്ന് അരുണ്‍ ധുമാൽ ഒരു അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം ഐപിഎൽ 2025 സീസൺ കൂടുതൽ ത്രില്ലിങിലേക്ക് കടന്നിരിക്കുകയാണ്. 14 പോയിന്റുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്. തുടക്കം പിഴച്ചെങ്കിലും ഏവരെയും ഞെട്ടിച്ച് മുംബൈ ഇന്ത്യൻസ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസ് മൂന്നാം സ്ഥാനത്തും ഡൽഹി ക്യാപിറ്റൽസ് നാലാം സ്ഥാനത്തും തുടരുകയാണ്.
പഞ്ചാബ് കിങ്‌സ്, ലക്‌നൗ സൂപ്പർ ജെയ്ന്റ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകൾ 5 , 6 , 7 എന്നീ സ്ഥാനങ്ങളിൽ തുടരുമ്പോൾ അവസാന മൂന്ന് സ്ഥാനങ്ങൾ രാജസ്ഥാൻ റോയൽസ് , സൺ റൈസേഴ്‌സ് ഹൈദരാബാദ് , ചെന്നൈ സൂപ്പർകിങ്‌സ് എന്നീ ടീമുകൾ നിലനിന്നു. മെയ് 25 നാണ് ഐപിഎൽ 2025 കിരീട പോരാട്ടം നടക്കുക.