പാലക്കാട് ധോണിയില്‍ നിന്ന് മയക്കുവെടിവെച്ച് വനംവകുപ്പ് പിടികൂടിയ കൊമ്പന് ‘ധോണി’യുടെ (പിടി 7) ശരീരത്തില്‍ നിന്ന് കണ്ടെത്തിയത് പതിനഞ്ചോളം പെല്ലറ്റുകള്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പെല്ലറ്റുകള്‍ കണ്ടെത്തിയത്. ജനവാസ മേഖലയില്‍ പതിവായി ഇറങ്ങി അക്രമം കാട്ടിയിരുന്ന കൊമ്പനെ തുരത്താന്‍ നാടന്‍ തോക്കുകളില്‍ നിന്ന് വെടിവെച്ചപ്പോള്‍ ശരീരത്തില്‍ തറച്ച പെല്ലറ്റുകളാകാം എന്നാണ് നിഗമനം.
ഇത്രയധികം പെല്ലറ്റുകള്‍ ശരീരത്തില്‍ തറച്ചത് കൊണ്ടാകാം ആന കൂടുതല്‍ അക്രമാസക്തനായതെന്ന് വനംവകുപ്പ് കരുതുന്നു.
പെല്ലറ്റുകളില്‍ ചിലത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. നിലവില്‍ ധോണി വനംഡിവിഷന് ഓഫീസിന് സമീപത്തെ കൂട്ടിലാണ് കൊമ്പനെ പാര്‍പ്പിച്ചിരിക്കുന്നത്.
പൊതുവെ ശാന്തനായാണ് ധോണി പെരുമാറുന്നതെങ്കിലും ഇടയ്ക്ക് പാപ്പാന്മാരോട് ചെറിയ രീതിയില്‍ അക്രമാസക്തനാകുന്നുണ്ട്. കൊമ്പുകൊണ്ട് കൂടിന്റെ അഴികള്‍ ഇളക്കാനും കാലുകള്‍ രണ്ടും കൂടിനുമുകളിലേക്ക് ഉയര്‍ത്തി അഴികള്‍ക്ക് പുറത്തേക്കിടാനും ശ്രമിക്കുന്നുണ്ട്. ധോണിയെ പിടികൂടാനായി വയനാട്ടില്‍നിന്നെത്തിയ ദൗത്യസംഘം ചൊവ്വാഴ്ച തിരിച്ചുപോയി. വരും ദിവസങ്ങളില്‍ ആന പാപ്പാന്മാരുമായി കൂടുതല്‍ ഇണങ്ങുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.