ന്യൂഡൽഹി
അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ നാസിക്കിൽനിന്ന് മുബൈയിലേക്ക് നീങ്ങുന്ന ലോങ് മാർച്ചിന്റെ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ച് മഹാരാഷ്‌ട്ര സർക്കാർ. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി ആറു മന്ത്രിമാരുമായി കിസാൻ സഭാ അഖിലേന്ത്യ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെയുടെ നേതൃത്വത്തിൽ നിയമസഭാ മന്ദിരത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. രണ്ടര മണിക്കൂർ നീണ്ട ചർച്ചയിൽ ധാരണയിലെത്തിയ വിഷയങ്ങളിൽ പ്രമേയം പാസാക്കാൻ 20 വരെ കിസാൻ സഭ സർക്കാരിന് സമയം നൽകി. ഇവയിൽ സർക്കാർ വിജ്ഞാപനം പുറത്തിറക്കുകയും അവ ഗ്രാമതലങ്ങളിൽ നടപ്പാക്കി തുടങ്ങുകയും വേണം. അതുവരെ ലോങ് മാർച്ച് നിലവിൽ എത്തിയ താനെ ജില്ലയിലെ വസിന്ദ് ഗ്രാമത്തിൽ തുടരും. ഇരുപതിനകം തീരുമാനം നടപ്പായില്ലെങ്കിൽ പതിനായിരക്കണക്കിനു കർഷകർ മുംബൈ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങുമെന്നും മുന്നറിയിപ്പ് നൽകി.
കർഷകരുടെ ആവശ്യങ്ങളിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നാകെ പ്രതിഷേധമുയർത്തിയതോടെയാണ് മുഖ്യമന്ത്രി ചർച്ചയ്‌ക്ക് നിർബന്ധിതനായത്. അശോക് ധാവ്‌ളെയ്‌ക്കു പുറമെ ജെ പി ഗവിത്, ഡോ. അജിത് നവ്‌ലെ എന്നിവരാണ് മാർച്ചിന് നേതൃത്വം നൽകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ