കൊച്ചി: തൃപ്പുണിത്തുറയിൽ വാഹനപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത മനോഹരൻ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളില്ല. മനോഹരന് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആന്തരികാവയവങ്ങൾ വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്തതിന്‍റെ മാനസികസമ്മർദ്ദമാകാണ് ഹൃദയാഘാതത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്.
ഇന്നലെ അർധരാത്രിയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ രഘുവരന്റെ മകൻ മനോഹരൻ (52) മരിച്ചത്. ഇരുമ്പനം കർഷക കോളനി ഭാഗത്തുവച്ച് ശനിയാഴ്ച രാത്രി 8.45ഓടെയാണ് മനോഹരനെ തൃപ്പുണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനത്തിൽ വന്ന മനോഹരൻ പൊലീസ് കൈകാണിച്ചപ്പോൾ വണ്ടി നിർത്തിയില്ലെന്ന് പറഞ്ഞ് പൊലീസ് മർദ്ദിച്ചെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Also Read- തൃപ്പൂണിത്തുറയിൽ കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
എസ്‌ഐ ജിമ്മി ജോസിന്റെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന നടത്തിയിരുന്നത്. സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ജില്ലാ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. മരിച്ച മനോഹരനെ മുഖത്തടിച്ച എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.