കണ്ണൂരിൽ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയില്‍ സിപിഎം മൂന്നു ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും ഒരു പാര്‍ട്ടി അംഗത്തെയും പുറത്താക്കിയ നടപടി ജില്ലാ നേതൃത്വം ശരിവെച്ചു. തെറ്റായ സാമ്പത്തിക ഇടപാടിൽ പെട്ടതിനാലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു.
പെരിങ്ങോം ലോക്കൽ കമ്മിറ്റി അംഗം എ.അഖിൽ, തിരുമേനി ലോക്കൽ കമ്മിറ്റി അംഗം സേവ്യർ പോൾ, പാടിയോട്ടുചാൽ ലോ ക്കൽ കമ്മിറ്റി അംഗം റാംഷ, പെരി ങ്ങോം ബ്രാഞ്ച് കമ്മിറ്റി അംഗം കെ.സകേഷ് എന്നിവരെയാണു പുറത്താക്കിയത്. ഇവരെല്ലാവരും പാർട്ടിക്കു കീഴിലെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്.
കേരള കോണ്‍ഗ്രസ് എം നേതാവിന്റെ മകനുമായി ചേർന്നു നടത്തിയ ക്രിപ്റ്റോ ട്രേഡിങ് ഇടപാടുമായി ബന്ധപ്പെട്ട തർക്കവും തുടർന്നുണ്ടായ ചില സംഭവങ്ങളുമാണ് നടപടിയിലേക്ക് നയിച്ചതെങ്കിലും പരാതിയുടെ കാര്യം സിപിഎം വെളിപ്പെടുത്തിയിട്ടില്ല. പരിശോധനയിൽ ക്രമക്കേടു കണ്ടെത്തി നടപടിയെടുക്കുകയായിരുന്നു എന്നാണ് സിപിഎമ്മിന്‍റെ വിശദീകരണം.
കോടികളുടെ ഇടപാടു നടന്നതിൽ 30 ലക്ഷം രൂപയെച്ചൊല്ലി സിപിഎമ്മിലെ ഇടപാടുകാരും കേരളാ കോണ്‍ഗ്രസ് നേതാവിന്‍റെ മകനുമായി തർക്കം നിലനിന്നിരുതായി പറയപ്പെടുന്നു. ഇയാളുടെ മകൻ സമീപകാലത്ത് വാഹനാപകടത്തിൽപെടുകയും അതിനു പിന്നിൽ സാമ്പത്തിക ഇടപാടുകാർക്കു പങ്കുണ്ടെന്ന സംശയമുയരുകയും ചെയ്തതോടെ കേരളാ കോണ്‍ഗ്രസ് നേതാവ് സിപിഎം സംസ്ഥാന സെക്രട്ടറിയോട് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും പ്രാദേശിക നേതൃത്വത്തിന്‍റെ നടപടി സിപിഎം ജില്ലാ സെക്രട്ടറി ശരിവെക്കുകയുമായിരുന്നു.
മറ്റു പ്രധാന വാർത്തകൾ (കോഴിക്കോട്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.