നീതിയുടെ കാവലാൾ തങ്ങളെ സംരക്ഷിക്കും എന്ന പ്രതീക്ഷയിൽ ഉമ്മൻ ചാണ്ടി (Oommen Chandy) എന്ന അന്നത്തെ മുഖ്യമന്ത്രിയിൽ നിന്നും നീതി പ്രതീക്ഷിച്ചു ജനസമ്പർക്ക പരിപാടിയിൽ തടിച്ചുകൂടിയ പതിനായിരങ്ങൾ. മൈതാനങ്ങൾ നിറഞ്ഞു കവിഞ്ഞൊഴുകിയ ജനക്കൂട്ടം. ‘താമസമുണ്ടാകുമെങ്കിൽ ക്ഷമിക്കണം, എല്ലാവരെയും കാണും’ ഏവർക്കും പ്രതീക്ഷയുടെ പൊൻകിരണം വീശുന്നതായിരുന്നു സ്റ്റേജിൽ നിന്നും മൈക്കിലൂടെ പ്രവഹിച്ച അദ്ദേഹത്തിന്റെ വാക്കുകൾ. അപ്പോഴും നേരം പുലർന്നു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അന്ന് അദ്ദേഹത്തിന് പ്രായം 70. പക്ഷെ അത് വെറുമൊരു അക്കം മാത്രമാണ് എന്ന് തെളിയിക്കുന്നതായിരുന്നു ജനങ്ങൾക്ക് കരുത്തും കരുതലുമായി അദ്ദേഹം നിലകൊണ്ട ജനസമ്പർക്ക പരിപാടി.
രാജ്യത്താദ്യമായി 1969ൽ കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലാണ് ജനസമ്പർക്ക പരിപാടിയുടെ തുടക്കം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജനങ്ങളുടെ പ്രയാസങ്ങൾക്ക് അറുതിവരുത്തുകയായിരുന്നു ലക്‌ഷ്യം.
ഘടികാരങ്ങൾ നിലച്ച വേള എന്ന് വിളിച്ചാൽ അതിൽ കഴമ്പില്ലാതെയില്ല. തന്റെ പ്രിയപ്പെട്ട ജനങ്ങളെ കാണാനും അവരുടെ ആകുലതകൾ കേൾക്കാനും പകലെന്നോ പാതിരാവെന്നോ സമയം ക്ലിപ്തപ്പെടുത്തിയിരുന്നില്ല പ്രിയ ഒ.സി. ചിലപ്പോൾ രാവും കടന്ന് തൊട്ടടുത്ത ദിവസവും അദ്ദേഹം അവിടെത്തന്നെയുണ്ടാവും. സ്വന്തം ആരോഗ്യം പോലും അവഗണിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പാർട്ടി, രാഷ്ട്രീയ ഭേദമന്യേ പൊതുജനം കയ്യടിച്ചു. മാധ്യമറിപ്പോർട്ടുകൾ നിറഞ്ഞു. കടുപ്പമേറിയ സെഷനുകളിൽ ഓട്സും മോരും മാത്രമായിരുന്നു അദ്ദേഹത്തിന് ഭക്ഷണം.
ജില്ലകൾ തോറും യാത്ര ചെയ്ത് അദ്ദേഹം തന്റെ പ്രജകളെ നേരിട്ട് കേട്ടു. തീർപ്പുണ്ടാക്കാൻ സാധിക്കുന്ന വിഷയങ്ങൾക്ക് അവിടെ തന്നെ തീർപ്പുണ്ടായി. കിടപ്പുരോഗികൾ പോലും ആംബുലൻസ് സേവനത്തിൽ എത്തിച്ചേർന്ന കാഴ്ച ഹൃദയസ്പർശിയായി. അവർക്ക് യാതൊരു വിധ പ്രയാസവും ഉണ്ടാകരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. ജനസമ്പർക്ക പരിപാടിയുടെ വേദികളിൽ അവർക്കായി സുസജ്ജമായ പവലിയനുകൾ പ്രത്യേകം ഒരുങ്ങി.
വിവിധ ഡിപ്പാർട്‌മെന്റുകളുടെ സ്റ്റാളുകൾ ജനസമ്പർക്ക പരിപാടിയുടെ വേദിയിൽ തയാറായിരുന്നു. ജനങ്ങൾക്ക് നേരിട്ട് സംവദിക്കാനും, അവരുടെ ആകുലതകൾ ഉണർത്തിക്കാനും പരിഹാരമാർഗങ്ങൾ കാണാനും ഇത് സഹായകമായി.
ഉദ്യോഗസ്ഥരെ പഴിക്കലല്ല, മറിച്ച് അവർക്കൊപ്പം ചേർന്ന് ജനങ്ങൾക്ക് പ്രശ്നപരിഹാരം നൽകുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു.
കേരളക്കരയുടെ ജനസമ്മതനായ നേതാവിനെ അംഗീകരിക്കാതിരിക്കാൻ ഐക്യരാഷ്ട്ര സഭയ്ക്കുമായില്ല. 2013ലെ UNDPയുടെ യുണൈറ്റഡ് നേഷൻസ് പബ്ലിക് സർവീസ് പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. ജനാധിപത്യ ഉദ്യമങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്കാണ് ഈ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചത്.
2012 ജനുവരി അഞ്ചിന് കോഴിക്കോട്ടാണ് ജനസമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ചത്.
Summary: How Oommen Chandy, the then Chief Minister of the State, reached out to masses with the Mass Contact Programme aka Janasambarka Paripadi. He was honoured by the UNDP in 2013 for this democratic intiatives
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.