പുതുശേരി
ദേശീയപാതയിൽ യാത്രക്കാരെ ആക്രമിച്ച് 4.50 കോടി രൂപയും കാറും കവർന്നു. മൂന്നുപേർക്ക് പരിക്കേറ്റു. മലപ്പുറം മേലാറ്റൂർ സ്വദേശികളായ മുഹമ്മദ് ആസിഫ് (40), മുഹമ്മദ് ഷാഫി (38), ഇബ്നു വഹ(24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽനിന്ന് കവർന്നത് കുഴൽപ്പണം ആണെന്നും കവർച്ച നടത്തിയത് ദേശീയപാത കേന്ദ്രീകരിച്ചുള്ള കുഴൽപ്പണ കവർച്ച സംഘമാണെന്നുമാണ് പൊലീസ് നിഗമനം.
ശനി പുലർച്ചെ മൂന്നരയോടെ ദേശീയപാത പുതുശേരി കുരുടിക്കാടാണ് കവർച്ച നടന്നത്. ബംഗളൂരുവിൽനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കാർ ടിപ്പർ ലോറി റോഡിനു കുറുകെ ഇട്ടാണ് തടഞ്ഞത്. ഈ സമയം രണ്ട് കാറുകളിലായെത്തിയ 15 അംഗം സംഘം മാരകായുധങ്ങളുമായി ഇവരെ ആക്രമിച്ചു. മൂന്നുപേരെയും കാറിലേക്ക് പിടിച്ചുകയറ്റിയശേഷം തൃശൂർ മാപ്രാണം താണാവ് എത്തിയപ്പോൾ റോഡിലേക്ക് തള്ളിയിട്ടു. ഇവിടെനിന്ന് അരക്കിലോമീറ്റർ അകലെ കാർ ഉപേക്ഷിച്ച സംഘം വന്നകാറുകളിൽ തന്നെ മടങ്ങി.
ശനി രാത്രിയോടെയാണ് കാർ യാത്രക്കാർ കസബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വാളയാർ ടോൾ പ്ലാസയിലെയും ദേശീയപാതയിലെയും സിസിടിവി ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. അക്രമികൾ എത്തിയ കാറിന്റെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും നമ്പറുകൾ വ്യാജമാണെന്നാണ് വിവരം. എഎസ്‌പി എ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ