കോഴിക്കോട് > പ്രകൃതിദുരന്തങ്ങളിൽനിന്ന് പശ്ചിമഘട്ട പ്രദേശങ്ങളെ സംരക്ഷിക്കാൻ, ‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം’ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ സർവേയിൽ കണ്ടെത്തിയത് ഗുരുതര കൈയേറ്റങ്ങൾ. പലയിടത്തും നീർച്ചാലുകളുടെ സുഗമമായ ഒഴുക്ക് തടസ്സപ്പെട്ടതായും നീർച്ചാലുകൾക്ക് മുകളിൽ കെട്ടിടങ്ങൾ നിർമിച്ചതായും കണ്ടെത്തി. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടന്ന ഫീൽഡ് മാപ്പിങ്ങിലാണ് കണ്ടെത്തലുകൾ. ജില്ലാ മാപ്പത്തോൺ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
റീബിൽഡ് കേരള ഇനീഷ്യേറ്റീവ് ഐടി മിഷന് കീഴിൽ പ്രവർത്തിക്കുന്ന ഐസിഫോസിന്റെ സഹായത്തോടെയാണ് പശ്ചിമഘട്ട നീർച്ചാലിലെ ഡിജിറ്റൽ മാപ്പിങ് പ്രവർത്തനം പൂർത്തിയാക്കിയത്. ജില്ലയിൽ പശ്ചിമഘട്ടം കടന്നുപോകുന്ന കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, കൂരാച്ചുണ്ട്, ചക്കിട്ടപാറ, മരുതോങ്കര, കാവിലുംപാറ, കായക്കൊടി, നരിപ്പറ്റ, വാണിമേൽ, വളയം, ചെക്യാട് എന്നീ പഞ്ചായത്തുകളിലാണ് മാപ്പിങ് നടന്നത്.
കട്ടിപ്പാറ, വാണിമേൽ, പുതുപ്പാടി, ചെക്യാട്, ചക്കിട്ടപാറ പഞ്ചായത്തുകളിൽ പലയിടത്തും നീർച്ചാലുകൾ മാലിന്യം നിറഞ്ഞ നിലയിലാണ്. പ്ലാസ്റ്റിക് മാലിന്യം നീർച്ചാലുകളിലേക്ക് എറിയുന്ന പ്രവണത വ്യാപകമാണ്. അഴുക്കുജലവും പലരും ഒഴുക്കിവിടുന്നുണ്ട്. ചിലയിടങ്ങളിൽ നീർച്ചാലുകൾ പൂർണമായും അടഞ്ഞ നിലയിലാണ്. വയലുകൾ മണ്ണിട്ട് നികത്തിയതിനാൽ നീർച്ചാലുകൾ ഗതിമാറി ഒഴുകിയിട്ടുണ്ട്. നീർച്ചാലുകൾക്കു മുകളിൽ സ്വകാര്യ റിസോർട്ടുകൾ പണികഴിപ്പിച്ചതായും കണ്ടെത്തി. കാവിലുംപാറ പഞ്ചായത്തിൽ പശുക്കടവ് ഭാഗത്ത് ഉരുൾപൊട്ടലിന്റെ ഭാഗമായി പുതിയ നീർച്ചാലുകളും രൂപപ്പെട്ടിട്ടുണ്ട്. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് പുഴയിൽ രാസപദാർഥങ്ങൾ കലർത്തി മീൻപിടിക്കുന്നതായി കണ്ടെത്തി.
മൂന്നാം ഘട്ടത്തിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനകീയ പങ്കാളിത്തത്തോടെ നീർച്ചാലുകൾ വീണ്ടെടുക്കാനുള്ള കർമപദ്ധതികൾക്ക് രൂപം നൽകും. തൊഴിലുറപ്പ് പദ്ധതി ഇതിനായി ഉപയോഗപ്പെടുത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ