തൃശൂർ > കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും അതിമാരക മയക്കുമരുന്ന് എംഡിഎംഎ മൊത്തക്കച്ചവടം നടത്തുന്ന വിദേശ സംഘാംഗത്തെ തൃശൂർസിറ്റി പോലീസ് ലഹരിവിരുദ്ധ സ്‌ക്വാഡ് അറസ്റ്റുചെയ്‌തു. ബാംഗ്ലൂർനഗരത്തിൽ അധോലോക ലഹരി വിപണനം നടത്തുന്ന സുഡാൻ സ്വദേശി ഫാരിസ് മൊക്തർ ബാബികർ അലി (29) എന്ന ‘ഡോൺ’ ആണ് അറസ്റ്റിലായത്. മൊത്തക്കച്ചവടം നടത്തുന്നവരെ പിടികൂടുന്നത് അപൂർവ്വമാണ്. എംഡിഎംഎ വിതരണം ചെയ്യുന്ന കണ്ണിയിലെ പ്രധാനിയെ പിടികൂടാനായത് സിറ്റി പൊലീസിന് നക്ഷത്രതിളക്കമായി.
ഡോണിനോടൊപ്പം താമസിച്ചിരുന്ന പാലസ്‌തീൻസ്വദേശി ഹസൈനും (29) പിടിയിലായി. ഇയാളിൽനിന്നും 350 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പാലസ്‌തീൻ സ്വദേശിയേയും മയക്കുമരുന്നും നിയമനടപടിക്കായി ബംഗ്ലൂരു പോലീസിന് കൈമാറി. കഴിഞ്ഞ മെയിൽ ചാവക്കാട് സ്വദേശി ബുർഹാനുദീനെ (26) എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് സുഡാൻ സ്വദേശിയെക്കുറിച്ച് വിവരം ലഭിച്ചത്. ലഭ്യമായ വാട്ട്‌സാപ്പ് നമ്പർവഴി പ്രതിയെ പിടികുടാൻ ആറുമാസമായി പൊലീസ് ശ്രമം തുടരുകയാണ്.
ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ വിദേശികളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് ഡോണിനെ ബാംഗ്ലൂർ യലഹങ്കയിൽ വെച്ച് പിടികൂടിയത്. ഇയാൾപലതവണ വിദേശത്തു നിന്നും വൻതോതിൽമയക്കുമരുന്ന് കടത്തിയിട്ടുണ്ട്. പഠനാവശ്യത്തിനായി ഏഴ് വർഷം മുമ്പ് ഇന്ത്യയിലെത്തിയശേഷം വിസ നടപടിക്രമങ്ങൾ ലംഘിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു.
മണ്ണുത്തി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ എസ് ഷുക്കൂർ, സബ് ഇൻസ്‌പെക്‌ടർ എൻ പ്രദീപ്, സബ് ഇൻസ്പെക്‌ടർമാരായ എൻ ജി സുവ്രതകുമാർ, പി രാഗേഷ്, സീപിഒമാരായ ടി വി ജീവൻ, കെ ബി വിപിൻ, എസ് സുജിത് കുമാർ, പി നൗഫൽ എന്നിവർ അന്വേഷക സംഘത്തിലുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ