ഇടുക്കി: റേഷൻ കടയ്ക്ക് നേരെ വീണ്ടും പടയപ്പ എന്ന കാട്ടാനയുടെ ആക്രമണം. മൂന്നാർ സൈലന്‍റ് വാലിയിലാണ് ആന റേഷൻ കടയുടെ മേൽകുര തകർത്തത്. ഏതാനും ദിവസങ്ങൾക്കു മുൻപ് മറ്റൊരു റേഷൻ കടയും പടയപ്പ തകർത്തിരുന്നു.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് പടയപ്പ സൈലന്‍റ് വാലി റേഷൻ കടയ്ക്ക് സമീപം എത്തിയത്. വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകാതിരിക്കാൻ കടയ്ക്ക് ചുറ്റും ട്രഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ട്രെഞ്ചിൽ ഇറങ്ങി നിന്നാണ് പടയപ്പ കടയുടെ പുറകുവശത്തെ മേൽക്കൂര തകർത്തത്.
തുടർന്ന് ട്രെഞ്ചിലൂടെ നടന്ന് റേഷൻകടയുടെ മുൻവശം തകർക്കാൻ ശ്രമിക്കവേ തൊഴിലാളികൾ ബഹളം വെച്ചതോടെ ആന പിന്തിരിയുകയായിരുന്നു.
കഴിഞ്ഞ മൂന്നു ദിവസമായി മേഖലയിൽ പടയപ്പയുടെ സാന്നിധ്യമുണ്ട്. ആളുകൾക്ക് നേരെ ആക്രമണം ഇല്ലെങ്കിലും കാർഷിക വിളകളും റേഷൻകടയും നശിപ്പിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. രാത്രി പകൽ വ്യത്യാസമില്ലാതെ പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങിയിട്ടും കാട്ടിലേയ്ക്ക് തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കാട്ടാന നിരന്തരം ജനവാസമേഖലയിൽ എത്തുന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.