കൊച്ചി: സോളാർ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ആവശ്യം ഹൈക്കോടതി തള്ളി. പരാതിക്കാരിയുടെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് കോടതിയുടെ ഉത്തരവ്. ഇതോടെ കെ ബി ഗണേഷ് കുമാറിന് കനത്ത തിരിച്ചടിയായി ഇത് മാറി. കേസിൽ തുടർ നടപടികൾ റദ്ദാക്കണമെന്നായിരുന്നു ഗണേഷിന്‍റെ ആവശ്യം. കേസില്‍ നേരിട്ട് ഹാജരാവുന്നത് ഒഴിവാക്കണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യവും കോടതി തള്ളി.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കിൽ ഈ കേസ് മുന്നോട്ടുപോകണമെന്നും നിയമപരമായ തീരുമാനത്തിലെത്തണമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഹർജിക്കാരനെതിരായ ആരോപണങ്ങൾ തെറ്റാണെങ്കിൽ എംഎൽഎയായ ഗണേഷ് കുമാറിന്‍റെ സത്യസന്ധത തെളിയിക്കപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്തില്‍ പേജുകള്‍ എഴുതിച്ചേര്‍ത്തെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ക്കാനുമായി ഗൂഢാലോചന നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഗണേഷിനെതിരെ കേസ് വന്നത്. കോൺഗ്രസ് നേതാവ് കൂടിയായ അഡ്വ. സുധീർ ജേക്കബ് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്. ഗണേഷിനെയും സോളാർ പീഡനക്കേസിലെ പരാതിക്കാരിയെയും എതിർകക്ഷികളായാണ് സുധീർ ജേക്കബ് ഹർജി നൽകിയത്. ഈ കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗണേഷ് ഹൈക്കോടതിയെ സമീപിച്ചത്.
Also Read- സോളാർ പീഡന കേസിലെ ഗൂഢാലോചന: കെ.ബി ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി
ഈ കേസ് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചപ്പോൾ ഗണേഷ് കുമാറിനോടും പരാതിക്കാരിയോടും നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നൽകിയിരുന്നു. എന്നാല്‍ ഗണേഷ് കുമാര്‍ ഹാജരായിരുന്നില്ലെന്ന് മാത്രമല്ല കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളില്‍ വാദം കേട്ടിരുന്നു. എന്നാല്‍ തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നാണ് ഗണേഷ് കോടതിയെ അറിയിച്ചത്. കത്ത് എഴുതിയും നേരെ കോടതിയില്‍ സമർപ്പിച്ചതും പരാതിക്കാരി നേരിട്ടാണെന്നുമായിരുന്നു ഗണേഷിന്റെ വാദം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.