അടുത്ത മള്‍ട്ടിബാഗര്‍! വമ്പന്‍ വികസന പദ്ധതികള്‍ അണിയറയില്‍ ഒരുക്കുന്ന 5 സ്‌മോള്‍ കാപ് ഓഹരികള്‍

Spread the love


Thank you for reading this post, don't forget to subscribe!

ഡാറ്റ പാറ്റേണ്‍സ്

പ്രതിരോധ, വ്യോമയാന മേഖലകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണിത്. 30 വര്‍ഷത്തിലെറെ പ്രവര്‍ത്തന പരിചയമുള്ള കമ്പനിക്ക്, മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ആനകൂല്യം പ്രയോജനപ്പെടുത്താനാകുന്ന ശക്തമായ നിര്‍മാണശേഷിയുണ്ട്. ഉത്പന്ന ശ്രേണി വിപുലീകരിക്കുന്നതിനും ഭാവി വികസനം ലക്ഷ്യമിട്ടും പുതിയ നിര്‍മാണ ശാലകള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ്. നിലവില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ അടിസ്ഥാനമാക്കി സവിശേഷ ഉത്പന്നങ്ങള്‍ അധിക ചെലവില്ലാതെ നിര്‍മിക്കാനുള്ള കമ്പനിയുടെ വൈഭവം അനുകൂല ഘടകമാണ്.

Also Read: ഈ സ്‌മോള്‍ കാപ് ഓഹരി ഉടന്‍ ഇരട്ടിയാകും; നോക്കുന്നോ?

റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തോടെ ആഗോള തലത്തില്‍ പ്രതിരോധ ബജറ്റുകള്‍ ഉയരുന്നതും ഡാറ്റ പാറ്റേണ്‍സിന് (BSE: 543428, NSE : DATAPATTNS) ഗുണകരമാകുന്നു. അതേസമയം 2023 സാമ്പത്തിക വര്‍ഷത്തില്‍ 60-70 കോടി മുതല്‍മുടക്കി ഉത്പാദന ശേഷി വര്‍ധിപ്പിക്കുകയാണ്. ഇതിനോടകം അടുത്ത 4 വര്‍ഷത്തേക്കുള്ള 2,000- 3,000 കോടിയുടെ നിര്‍മാണ കരാറുകള്‍ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ഇത് കമ്പനിയുടെ ഭാവി വരുമാനവും ഉറപ്പാക്കുന്നു.

കമ്പനിയുടെ കടബാധ്യതകള്‍ കുറച്ചതും നേട്ടമാണ്. കഴിഞ്ഞ 5 വര്‍ഷമായി കമ്പനിയുടെ ലാഭത്തില്‍ 163 ശതമാനം വര്‍ധന കാണിക്കുന്നു. നിലവില്‍ 1,200 രൂപ നിലവാരത്തിലാണ് ഡാറ്റ പാറ്റേണ്‍സ് ഓഹരികള്‍ നില്‍ക്കുന്നത്.

ബൊറോസില്‍ റിന്യൂവബിള്‍സ്

രാജ്യത്തെ ഏക സോളാര്‍ ഗ്ലാസ് നിര്‍മാണ കമ്പനിയാണ് ബൊറോസില്‍ റിന്യൂവബിള്‍സ്. പ്രശസ്ത ഗ്ലാസ് നിര്‍മാണ കമ്പനിയായ ബൊറോസില്‍ ഗ്രൂപ്പിന് കീഴിലാണ് പ്രവര്‍ത്തനം. ഗുജറാത്ത് ബോറോസില്‍ എന്ന പേരില്‍ 2010-ലായിരുന്നു തുടക്കമെങ്കിലും 2020-ല്‍ ബോറോസില്‍ ഗ്ലാസ് വര്‍ക്ക്സുമായി ലയിപ്പിച്ചാണ് ബോറോസില്‍ റിന്യൂവബിള്‍സ് രൂപീകരിച്ചത്. അതേസമയം സോളാര്‍ പാനല്‍ ഗ്ലാസിന്റെ ആവശ്യകതയില്‍ 40 ശതമാനം മാത്രമാണ് ബൊറോസില്‍ റിന്യൂവബിള്‍സിന് കീഴില്‍ നിര്‍മിക്കുന്നത്. ബാക്കി മലേഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്.

Also Read: മൊമന്റം ട്രേഡിങ്; 6 മാസത്തില്‍ ഇരട്ടിയാകും; ഈ മിഡ് കാപ് ഓഹരി വിട്ടുകളയണോ?

പ്രതിദിനം 450 ടണ്‍ ആണ് ബൊറോസില്‍ റിന്യൂവബിള്‍സിന്റെ (BSE: 502219, NSE : BORORENEW) നിലവിലെ ഉത്പദാന ശേഷി. ഇതിലൂടെ വര്‍ഷം 2.5 ജിഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനു ആവശ്യമായ സോളാര്‍ ഗ്ലാസ് സംഭാവന ചെയ്യുന്നു. അതേസമയം സോളാര്‍ ഗ്ലാസിന്റെ ഉയര്‍ന്ന ആവശ്യകത കാരണം കമ്പനിയുടെ ഉത്പാദന ശേഷി അഞ്ച് മടങ്ങ് വര്‍ധിപ്പിക്കാന്‍ 3,000 കോടിയുടെ പദ്ധതി തയ്യാറാക്കി. 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തേക്ക് 670 കോടി പദ്ധതികള്‍ക്കായി ചെലവിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പ്രതിദിന ഉത്പാദന ശേഷി 1,000 ടണ്‍ ആയി ഉയരും.

അതേസമയം നിക്ഷേപകരില്‍ നിന്നും ദീര്‍ഘകാല വായ്പകളില്‍ നിന്നുമാണ് നിര്‍മാണത്തിനുള്ള പണം കണ്ടെത്തുന്നത്. ഇന്നു 562 രൂപ നിലവാരത്തിലായിരുന്നു ബോറോസില്‍ റിന്യൂവബിള്‍സ് ഓഹരിയുടെ ക്ലോസിങ്.

ദ്വാരികേശ് ഷുഗര്‍

പഞ്ചസാരയും അനുബന്ധ ഉത്പന്നങ്ങളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ദ്വാരികേശ് ഷുഗര്‍. ഇതിനോടൊപ്പം എഥനോള്‍/ വ്യാവസായിക ആല്‍ക്കഹോള്‍, ഊര്‍ജോത്പാദനം തുടങ്ങിയ മേഖലകളിലും ഈ സ്‌മോള്‍ കാപ് കമ്പനിക്ക് സ്വന്തം സംരംഭങ്ങളുണ്ട്. അതേസമയം സര്‍ക്കാരിന്റെ എഥനോള്‍ നയം കമ്പനിക്ക് അനുകൂല ഘടകമാണ്. 2025-ഓടെ ഇന്ധനങ്ങളില്‍ 20% എഥനോള്‍ ചേര്‍ക്കണെമന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഭാവിയിലെ ഈ അവസരം മുതലെടുക്കാന്‍ ഡിസ്റ്റിലറി യൂണിറ്റീന്റെ ഉത്പാദന ശേഷി ഉയര്‍ത്തുന്നതിനായി അടുത്ത 2 വര്‍ഷം 90 മുതല്‍ 110 കോടി രൂപ വാര്‍ഷികമായി ചെലവിടാനാണ് മാനേജ്‌മെന്റ് തീരുമാനം.

സര്‍ക്കാരില്‍ നിന്നും സബ്‌സിഡി ആനുകൂല്യത്തോടെയുള്ള ദീര്‍ഘകാല വായ്പകളിലൂടെയാണ് ദ്വാരികേശ് ഷുഗര്‍ (BSE: 532610, NSE : DWARKESH) പണം കണ്ടെത്തുന്നത്. ഇന്നു 98 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

ശ്രേയസ് ഷിപ്പിങ്

രാജ്യത്തെ കപ്പല്‍ ഗതാഗതം/ ലോജിസ്റ്റിക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് ശ്രേയസ് ഷിപ്പിങ് & ലോജിസ്റ്റിക്‌സ്. 1988-ലാണ് തുടക്കം. രാജ്യാന്തര തുറമുഖങ്ങളില്‍ നിന്നും ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് ചരക്ക് കടത്താനുള്ള ഫീഡര്‍ കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. നിലവില്‍ 22,000 ടിഇയു ശേഷിയുള്ള 13 കപ്പലുകല്‍ സ്വന്തമായുണ്ട്.

സമീപകാലത്തായി വിദേശേ നിക്ഷേപകര്‍ ഈ മൈക്രോ കാപ് ഓഹരിയില്‍ താത്പര്യം കാണിക്കുന്നുണ്ട്. 2025-ഓടെ കമ്പനിയുടെ ശേഷി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ തയ്യാറാകുന്നു. അതേസമയം 337 രൂപയിലായിരുന്നു ശ്രേയസ് ഷിപ്പിങ് (BSE: 520151, NSE : SHREYAS) ഓഹരികള്‍ ഈയാഴ്ച ക്ലോസ് ചെയ്തത്.

ഗോദാവരി പവര്‍

ഇരുമ്പയിര് ഖനനത്തിലും വ്യാപാരത്തിലും ഏര്‍പ്പെട്ടിരിക്കുന്ന മുന്‍നിര കമ്പനിയാണ് ഗോദാവരി പവര്‍ & ഇസ്പാറ്റ്. റായ്പൂര്‍ കേന്ദ്രമാക്കി 1999-ലാണ് തുടക്കം. ഇരുമ്പയിര് ചെറുഗോളങ്ങളാക്കിയും സ്‌പോഞ്ച് അയണ്‍, സ്റ്റീല്‍ ബില്ലറ്റ്, കമ്പനികളും നിര്‍മിക്കുന്നു. ഇതിനോടൊപ്പം ഊര്‍ജോത്പാദന മേഖലയിലും സംരംഭങ്ങളുണ്ട്. അതേസമയം പുതിയ സംയോജിത സ്റ്റീല്‍ നിര്‍മാണ ശാലയ്ക്കു വേണ്ടി പദ്ധിതകള്‍ തയ്യാറായിട്ടുണ്ട്. നിര്‍മാണം അടുത്ത 3-5 വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകാറായി.

സൗരോജ മേഖലയിലേക്ക് 500 കോടിയുടെ മറ്റൊരു പദ്ധതി 2023 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്നുണ്ട്. അതേസമയം 265 രൂപയിലായിരുന്നു വെള്ളിയാഴ്ച ഗോദാവരി പവര്‍ (BSE: 532734, NSE : GPIL) ഓഹരിയുടെ ക്ലോസിങ്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ ആധാരമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box
error: Content is protected !!