തുറന്നു വിട്ട് ഒരാഴ്ചയ്ക്കുള്ളിൽ ചത്തു
മൂന്നാറില്‍ പത്തു കന്നുകാലികളെ അടക്കം വളര്‍ത്തു മൃഗങ്ങളെ കൊന്നതിനെ തുടര്‍ന്ന് വനം വകുപ്പ് കെണി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട ആണ്‍ കടുവയാണ് ഇന്നലെ ചത്തത്. ചലനങ്ങള്‍ നിരീക്ഷിക്കുന്നതിനായി കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം കഴിഞ്ഞ ഏഴിനാണ് തേക്കടിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ ഉള്‍വനത്തില്‍ കടുവയെ തുറന്നുവിട്ടത്. പെരിയാര്‍ തടാകത്തിലെ സീനിയറോട എന്ന സ്ഥലത്ത് വെള്ളത്തില്‍ ആണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
കണ്ണിന് കാഴ്ചക്കുറവുള്ള കടുവ
ഒന്‍പതു വയസ് പ്രായവും 250ല്‍ അധികം കിലോ ഭാരവുമുള്ള ആണ്‍ കടുവയ്ക്ക് ഇടത് കണ്ണിന് കാഴ്ചക്കുറവ് കണ്ടെത്തിയിരുന്നു. ആദ്യം ഇത് തിമിരമാണെന്നാണ് സൂചന ലഭിച്ചതെങ്കിലും ഇത് മറ്റൊരു കടുവയുമായുണ്ടായ സംഘട്ടനത്തില്‍ പറ്റിയ പറിക്കാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. വനത്തിനുള്ളില്‍ ഏതാനും ദിവസമായി ശക്തമായ മഴ ലഭിച്ചതിനാല്‍ ജലാശയത്തില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. പരിചിതമല്ലാത്ത സ്ഥലത്ത് നീന്തുന്നതിനിടെ കടുവ അപകടത്തില്‍പ്പെട്ടതാകുമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. പിടി കൂടുമ്പോള്‍ തന്നെ കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി സൂചനയുണ്ടായിരുന്നു. തുറന്നു വിട്ടപ്പോഴും ക്ഷീണിതനായാണ് കടുവയെ കണ്ടത്.
അനാരോഗ്യം പരിഗണിച്ചില്ലന്ന് ആക്ഷേപം
മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റില്‍ നിന്ന് കഴിഞ്ഞ നാലിന് രാത്രിയിലാണ് കടുവ കെണിയില്‍പ്പെട്ടത്. മൂന്നു ദിവസത്തിനിടെ ഇവിടെ 13 പശുക്കളെയാണ് ഈ കടുവ പിടിച്ചത്. ഇതില്‍ പത്തെണ്ണം ചത്തിരുന്നു. ആറു വര്‍ഷം മുമ്പും ഈ കടുവയുടെ ചിത്രങ്ങള്‍ മൂന്നാര്‍ വനമേഖലയില്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്ന കാമറ ട്രാപ്പില്‍ ലഭിച്ചിരുന്നു. പിടികൂടിയ കടുവയുടെ ആരോഗ്യ അവസ്ഥയടക്കം പരിശോധിക്കാനായി ആറംഗ വിദഗ്ധ കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. ഈ സമിതിയാണ് കടുവയ്ക്ക് മറ്റ് പ്രശ്‌നങ്ങളില്ലെന്നും ഉള്‍വനത്തിലേക്ക് മാറ്റിയാല്‍ ഇര തേടി ജീവിക്കാനാകുമെന്നുമുള്ള തീരുമാനം എടുത്തത്. എന്നാല്‍ ആരോഗ്യം ക്ഷയിച്ച കടുവയെ മതിയായ ചികില്‍സ നല്‍കാതെ വനത്തില്‍ തുറന്നു വിട്ടതുമായി ബന്ധപ്പെട്ട് ആക്ഷേപമുയരുന്നുണ്ട്. കടുവയെ പ്രത്യേക കൂടു സ്ഥാപിച്ച് സംരക്ഷിക്കുകയോ മൃഗശാലയില്‍ പാര്‍പ്പിക്കുകയോ ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
ഇടുക്കി ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു