ജുന്‍ജുന്‍വാലയുടെ നിക്ഷേപ വഴിയേ ഭാര്യയും; ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ വിഹിതം വര്‍ധിപ്പിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

ഓഹരികള്‍ വാങ്ങിയ/ വിറ്റ വില സംബന്ധിച്ച വിശദീകരണം നല്‍കേണ്ടതില്ല. അതിനാല്‍ ഓരോ സാമ്പത്തിക പാദത്തിലും കമ്പനിയുടെ ഒരു ശതമാനത്തിലധികം ഓഹരി കൈവശം വെച്ചിരുന്നവരുടെ വിഹിതത്തിലെ വ്യതിയാനം മാത്രമേ അറിയാനാകൂ. ഇത്തരത്തില്‍ ഓരോ സാമ്പത്തിക പാദത്തിലും പുറത്തുവരുന്ന കമ്പനികളുടെ റിപ്പോര്‍ട്ടിലാണ് പ്രമുഖ നിക്ഷേപകരുടെ പങ്കാളിത്തം സംബന്ധിച്ച പുതിയ വിവരങ്ങളും പൊതുസമക്ഷത്തില്‍ ലഭ്യമാകുന്നത്.

ഇതിനിടെ ഇന്ത്യയുടെ ബിഗ് ബുള്‍ എന്നറിയപ്പെട്ടിരുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യയും പ്രമുഖ നിക്ഷേപകയുമായ രേഖ രാകേഷ് ജുന്‍ജുന്‍വാല ഒരു ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ പങ്കാളിത്തം വര്‍ധിപ്പിച്ചതിന്റെ വിശദാംശം പുറത്തുവന്നിട്ടുണ്ട്.

ബിഎസ്ഇയില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് പ്രകാരം ടാറ്റ കമ്മ്യൂണിക്കേഷനിലാണ് (BSE: 500483, NSE : TATACOMM) ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെ രേഖ ജുന്‍ജുന്‍വാല ഓഹരി വിഹിതം ഉയര്‍ത്തിയത്. ജൂണ്‍ പാദത്തിനൊടുവില്‍ ടാറ്റ കമ്മ്യൂണിക്കേഷന്റെ 1.08 ശതമാനം വിഹിതം അഥവാ 30,75,687 ഓഹരികളാണ് രേഖ ജുന്‍ജുന്‍വാലയുടെ കൈവശമുണ്ടായിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ പാദം പൂര്‍ത്തിയാകുമ്പോള്‍ ടാറ്റ കമ്മ്യൂണിക്കേഷനിലെ രേഖയുടെ വിഹിതം 1.61 ശതമാനം അഥവാ 45,75,687 ഓഹരികളായി ഉയര്‍ന്നു.

Also Read: ഈയാഴ്ച സൗജന്യ ഓഹരി നല്‍കുന്ന 3 സ്‌മോള്‍ കാപ് കമ്പനികള്‍; വിട്ടുകളയണോ?

ടാറ്റ കമ്മ്യൂണിക്കേഷന്‍

സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ശൃംഖലകളുടെ പ്ലാറ്റ്ഫോമുകളായ ഈഥര്‍നെറ്റ്, എസ്ഡി-ഡബ്ല്യൂഎഎന്‍, കണ്ടന്റ് ഡെലിവറി നെറ്റ്‌വര്‍ക്ക് (CDNs), ഇന്റര്‍നെറ്റ്, മള്‍ട്ടിപ്രോട്ടോക്കോള്‍ ലേബല്‍ സ്വിച്ചിങ് (MPLS) എന്നീ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര കമ്പനിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍. സമുദ്രത്തിന് അടിയിലൂടെ 5 ലക്ഷത്തിലധികം കിലോമീറ്ററും ഭൗമോപരിതലത്തിലൂടെ 2.1 ലക്ഷം കിലോമീറ്റര്‍ ദൂരത്തിലും ഫൈബര്‍ ശൃംഖല സജ്ജമാക്കിയിട്ടുണ്ട്. ഇരുന്നൂറോളം രാജ്യങ്ങളില്‍ സാന്നിധ്യം.

ഫോര്‍ച്യൂണ്‍-500 പട്ടികയില്‍ ഉള്‍പെട്ട 300 കമ്പനികള്‍ക്കും സേവനം നല്‍കുന്നു. 2002-ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിച്ച വിഎസ്എന്‍എല്‍ ആണ് 2007-ല്‍ പേര് മാറ്റി ടാറ്റ കമ്മ്യൂണിക്കേഷന്‍ എന്നായി മാറിയത്.

ഓഹരി വിശദാംശം

ടാറ്റ കമ്മ്യൂണിക്കേഷന്റെ ഓഹരികളില്‍ 58.86 ശതമാനവും ടാറ്റ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതില്‍ 4.96 ശതമാനം ഏറെ നാളായി ഈട് നല്‍കിയിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 17.02 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 13.89 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.73 ശതമാനമാണ്. ടെലിക്കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 29.10 ആയിരിക്കുമ്പോള്‍ ടാറ്റ കമ്മ്യൂണിക്കേഷന്റേത് 19.81 മടങ്ങിലാണെന്നതും ശ്രദ്ധേയം.

Also Read: ഡിമാന്‍ഡ് ഉയര്‍ന്നു; വരുമാനം വര്‍ധിക്കും; ഈ 3 പവര്‍ സെക്ടര്‍ ഓഹരികള്‍ റിസള്‍ട്ടിന് മുമ്പെ വാങ്ങാം

34,200 കോടിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്റെ നിലവിലെ വിപണി മൂല്യം. തിങ്കളാഴ്ച രാവിലെ 3 ശതമാനം കുതിച്ചുയര്‍ന്ന് 1,200 രൂപ നിലവാരത്തിലാണ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍ ഓഹരിയുടെ ഉയര്‍ന്ന വില 1,592 രൂപയും താഴ്ന്ന വില 856 രൂപയുമാണ്.

കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 22 ശതമാനം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍ ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box
error: Content is protected !!