തിരുവനന്തപുരം
ബലാത്സംഗക്കേസിലെ പ്രതി എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുവതിയെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയി മർദിച്ചതായി ഡ്രൈവറുടെ മൊഴി. ഡ്രൈവർ ജിഷ്ണുവാണ് അധ്യാപികയെ കുന്നപ്പിള്ളി കോവളത്തെത്തിച്ച് മർദിച്ചതായി മൊഴി നൽകിയത്. കുന്നപ്പിള്ളി തിരുവനന്തപുരത്ത് എത്തുമ്പോൾ ജിഷ്ണുവിന്റെ കാറാണ് ഉപയോഗിക്കാറ്. യുവതിയുമായി ബന്ധമില്ലെന്നും മർദിച്ചിട്ടില്ലെന്നും വീട്ടിലെത്തിയിട്ടില്ല എന്നുമുള്ള കുന്നപ്പിള്ളിയുടെ കള്ളം ഇതോടെ പൊളിഞ്ഞു.
വെള്ളി രാവിലെയാണ് അന്വേഷക സംഘം ജിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തിയത്. സെപ്തംബർ നാലിന് യുവതി സ്വന്തം ഇഷ്ടപ്രകാരം തന്നെ കാണാൻ കോവളത്തെ റിസോർട്ടിൽ എത്തിയെന്നായിരുന്നു കുന്നപ്പിള്ളി മൊഴി നൽകിയത്. എന്നാൽ, എംഎൽഎയുടെ നിർദേശപ്രകാരം താനാണ് യുവതിയെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടു പോയതെന്നും ഒരു മീറ്റിങ് ഉണ്ടെന്നായിരുന്നു പറഞ്ഞതെന്നും ഡ്രൈവർ മൊഴി നൽകി. സെപ്തംബർ 14ന് കോവളത്തെ ആത്മഹത്യാ പോയിന്റിലെത്തിച്ച കാര്യവും ജിഷ്ണു വെളിപ്പെടുത്തി. യുവതിയെ റിസോർട്ടിൽ എത്തിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കുന്നപ്പിള്ളിയെ പരാതിക്കാരി താമസിച്ചിരുന്ന വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു. വീട് അറിയില്ലെന്നും അവിടെ പോയിട്ടില്ലെന്നുമാണ് കുന്നപ്പിള്ളി മൊഴി നൽകിയത്.
എംഎൽഎ അടക്കം അഞ്ചുപേർക്കെതിരെ കേസ്
യുവതിയെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് എൽദോസ് കുന്നപ്പിള്ളി എംഎൽഎയടക്കം അഞ്ചുപേർക്കെതിരെ കേസെടുത്തു. യുവതിയെ മർദിച്ചു, തട്ടിക്കൊണ്ടുപോയി, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്.
കുന്നപ്പിള്ളിയാണ് കേസിലെ ഒന്നാംപ്രതി. അഭിഭാഷകരായ സുധീർ കുറ്റ്യാടി, അലക്സ്, ജോസ്, ഓൺലൈൻ മാധ്യമപ്രവർത്തകനായ രാഗം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രതികൾ. വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലെത്തിച്ച് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തിരുന്നുവെന്നാണ് യുവതിയുടെ പരാതി.