തിരുവനന്തപുരം > തലസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര ലേബർ കോൺക്ലേവിൽ ആവേശം പടർത്തി ജസ്റ്റിൻ മെഡീന. ഇ–- കൊമേഴ്സ് ഭീമനായ ആമസോണിനെ വിറപ്പിച്ച് ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മെഡീനയായിരുന്നു കോൺക്ലേവിലെ ശ്രദ്ധാകേന്ദ്രം.
അമേരിക്കയിലുള്ള കമ്പനിയുടെ സംഭരണശാലയിലെ പാക്കിങ് തൊഴിലാളിയായ ഈ മുപ്പത്തിരണ്ടുകാരിയുടെ പോരാട്ടത്തിനു മുന്നിലാണ് ആമസോൺ മുട്ടുമടക്കിയത്. എണ്ണായിരത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്ന സംഭരണശാലകളിലെ തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരത്തിന്റെ തുടക്കം. പണവും സ്വാധീനവും ഉപയോഗിച്ച് മാനേജ്മെന്റ് തൊഴിലാളികളുടെ യൂണിയൻ എന്ന ആവശ്യത്തെ അടിച്ചമർത്താനാണ് നോക്കിയത്. എന്നാൽ, തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തിൽ യൂണിയൻ രൂപീകരിക്കുന്നതിനുള്ള വോട്ടെടുപ്പ് നടത്താൻ കമ്പനി നിർബന്ധിതരായി.
അയ്യായിരത്തോളം വരുന്ന ജീവനക്കാരിൽ 2654 പേർ യൂണിയനുവേണ്ടി വോട്ട് ചെയ്യുകയായിരുന്നു. തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും അവഗണിച്ച് കുത്തക കമ്പനികൾക്ക് മുന്നോട്ട് പോകാനാകില്ലെന്ന് താക്കീത് നൽകുന്നതായിരുന്നു ആമസോൺ ലേബർ യൂണിയൻ രൂപീകരണം.
അമേരിക്കയിലെ ഇടതുപക്ഷപ്രസ്ഥാനം പുതിയ ഉദയത്തിന്റെ പാതയിലാണെന്നത് ഞങ്ങൾക്ക് വളരെ പ്രചോദനം നൽകുന്നെന്നും മെഡീന പറഞ്ഞു. അമേരിക്കൻ കമ്യൂണിസ്റ്റ് പാർടി അംഗമാണ് താൻ. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും ദേശീയതലത്തിൽ തൊഴിലാളികൾക്ക് പിന്തുണ നൽകുന്നതിലും യുഎസ് കമ്യൂണിസ്റ്റ് പാർടി വലിയ പങ്ക് വഹിക്കുന്നുണ്ട്. അമേരിക്കയിലെ മുഴുവൻ ഇടതുപക്ഷ സംഘടനകളും ഒന്നിച്ച് പ്രവർത്തിക്കുകയാണെന്നും അവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ