തിരുവല്ല
ചെളിയിൽ അബോധാവസ്ഥയിൽ ഒരാള്‍ കിടക്കുന്നു…. രണ്ടുദിവസമായെന്ന് തോന്നുന്നു, ബന്ധുക്കൾ ആരുമില്ല. വാർഡ് കൗൺസിലർ വിവരമറിയിച്ചതോടെ സന്നദ്ധപ്രവർത്തകരായ ഷെമിനും ബോബനും പാഞ്ഞെത്തി. തുകലശ്ശേരിയില്‍ കിണറിനോട് ചേർന്ന് ശ്വാസമെടുക്കാനാകാതെ കിടന്ന കൊച്ചുസംക്രമത്ത് പരമേശ്വരൻ പിള്ളയെ(67) ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.
രണ്ടുപേരും ചേർന്ന് വൃദ്ധനെ കുളിപ്പിച്ചു. അയൽവാസിയിൽനിന്ന് വസ്ത്രങ്ങൾ വാങ്ങി ഉടുപ്പിച്ച് തിരുവല്ല താലൂക്കാശുപത്രിയിൽ എത്തിച്ചു. വ്യാഴാഴ്ച ഉച്ചയോടെ ബോധം തെളിഞ്ഞ പരമേശ്വരന്‍പിള്ള ആശുപത്രിയില്‍ സുഖംപ്രാപിച്ച് വരുന്നു.
സിപിഐ എം നേതൃത്വം നല്‍കുന്ന തിരുവല്ല കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി തിരുവല്ല സൗത്ത് സോണൽ ചെയർമാനാണ് ബോബൻ. ഷെമിൻ നഴ്സും. മഴ നനഞ്ഞ് അവശനിലയിലായ പരമേശ്വരൻ പിള്ള സിപിഐ എം പ്രവർത്തകരുടെ സഹായത്തോടെ ജീവിതത്തിലേക്ക് മടങ്ങിയെത്തി.
ലൈഫ് പദ്ധതി പ്രകാരം പരമേശ്വരൻ പിള്ളയ്ക്ക് നിർമിക്കുന്ന വീടിന് സമീപമാണ് ഇദ്ദേഹം താമസിക്കുന്നത്. പുതിയ വീടിന്റെ തറ നിര്‍മാണം മാത്രമേ പൂര്‍ത്തിയായുള്ളൂ. ഇതിന് സമീപം ടാർപ്പാളിൻകൊണ്ട് ഷെഡ് കെട്ടി അവിടെയായിരുന്നു താമസം. ബന്ധുക്കൾ വെൺപാലയിലെ വാടകവീട്ടിലും. കനത്ത മഴയിൽ സമീപ പ്രദേശങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. താമസസ്ഥലത്തുനിന്ന് പുറത്തുപോകാന്‍ ശ്രമിക്കുന്നതിനിടെ വഴിയില്‍ വീണതാകാമെന്ന് കരുതുന്നു.
വ്യാഴാഴ്ച രാവിലെ സമീപവാസി ജയനാണ് ഇദ്ദേഹം ചെളിയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് തിരുവല്ല നഗരസഭാ കൗൺസിലർ റീനാ വിശാലിനെ അറിയിച്ചു. കൗൺസിലർ അറിയിച്ചതനുസരിച്ചാണ് ഷെമിനും ബോബനും സിപിഐ എം തുകലശേരി ബ്രാഞ്ച് സെക്രട്ടറി വിശാലും സ്ഥലത്തെത്തിയത്. ഡ്രൈവർ അനീഷ് ഡിവൈഎഫ്ഐയുടെ ആംബുലൻസുമായെത്തി. എല്ലാവരും ചേർന്ന് പരമേശ്വരൻ പിള്ളയെ വൃത്തിയാക്കി തിരുവല്ല താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ