തൃശൂർ: മലക്കപ്പാറയിൽ ഉല്ലാസയാത്രയ്ക്ക് എത്തിയ മലപ്പുറം കളക്ടറെ വി ആർ പ്രേനാഥിനെയും സംഘത്തെയും തടഞ്ഞ് കബാലി കൊമ്പൻ. കൊമ്പൻ വഴിയിൽ തന്നെ നിലയുറപ്പിച്ചതോടെ കളക്ടറുടെ വാഹനവും മറ്റ് ബസുകളും ഉൾപ്പടെ മുക്കാൽ മണിക്കൂറോളം റോഡിൽ കുടുങ്ങി. ഒരുതവണ കൊമ്പൻ ബസിന് നേരെ പാഞ്ഞടുക്കുകയും ചെയ്തു. അതിനിടെ കളക്ടർ വിവരം ഡിഎഫ്ഒയെ അറിയിച്ചതിനെതുടർന്ന് രണ്ട് ജീപ്പുകളിൽ വനപാലകർ എത്തിയതോടെയാണ് ആന റോഡിൽനിന്ന് വനത്തിലേക്ക് മാറിയത്.
മലപ്പുറം കളക്ട്രേറ്റിൽ മികച്ച പ്രവർത്തനം നടത്തിയതിനായി ജീവനക്കാർക്കൊപ്പം കളക്ടർ ഉല്ലാസയാത്രയ്ക്ക് എത്തിയത്. ഫയൽ അദാലത്ത് മികച്ച രീതിയിൽ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ശ്രീകൃഷ്ണജയന്തി അവധിദിനത്തിൽ രണ്ട് ബസുകളിലായി കളക്ടറും സംഘവും മലക്കപ്പാറയിലേക്ക് തിരിച്ചത്.
മലക്കപ്പാറയിൽ പോയി തിരിച്ചുവരുമ്പോഴാണ് കളക്ടർ സഞ്ചരിച്ചിരുന്ന ആദ്യത്തെ ബസിന് മുന്നിലേക്ക് ആന എത്തിയത്. ഇരു ബസുകളിലും വാഴച്ചാലിൽനിന്ന് ഓരോ വനപാലകരും ഉണ്ടായിരുന്നു. ബസിലുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാരനാണ് ബസ് തടഞ്ഞ കൊമ്പൻ കബാലിയാണെന്ന് തിരിച്ചറിഞ്ഞത്.
കുറച്ചുനേരം ബസിന് മുന്നിൽ നിന്ന ആന, അതിനിടെ ബസിന് നേരെ പാഞ്ഞടുക്കുകയും ചെയ്തു. എന്നാൽ ബസ് ഓഫാക്കാതെ നിർത്തിയിടുകയായിരുന്നു. ഇത്തരത്തിൽ ആന പാഞ്ഞടുക്കുമ്പോൾ പ്രകോപനമുണ്ടാക്കരുതെന്ന് ബസിലുണ്ടായിരുന്ന വനപാലകൻ നിർദേശം നൽകി. ഇതോടെ ബസിലുണ്ടായിരുന്നവർ നിശ്ബദത പാലിക്കുകയും മൊബൈൽഫോണിൽ ചിത്രീകരിക്കുന്നത് നിർത്തിവെക്കുകയും ചെയ്തു. അതിനിടെ കളക്ടർ വിവരം ഡിഎഫ്ഒയെ അറിയിച്ചു. ഇതനുസരിച്ച് രണ്ട് ജീപ്പുകളിൽ വനപാലകർ എത്തിയതോടെ ആന പിൻവാങ്ങുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.