പാലക്കാട് > ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രണ്ട് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും സീറ്റുകൾ നിലനിർത്തി. പുതൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് കുളപ്പടിക എൽഡിഎഫും കുത്തന്നൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് പാലത്തറ യുഡിഎഫും നിലനിർത്തി.
പട്ടികവർഗ സംവരണ സീറ്റായ കുളപ്പടികയിൽ സിപിഐയുടെ വഞ്ചി കക്കി 32 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വഞ്ചികക്കി 381 വോട്ടും ബിജെപിയിലെ ലക്ഷ്മി രംഗൻ 349 വോട്ടും യുഡിഎഫിലെ എം വിജയൻ 132 വോട്ടുമാണ് നേടിയത്. ബിജെപി–-കോൺഗ്രസ് കൂട്ടുകെട്ടിനെ തൂത്തെറിഞ്ഞാണ് വഞ്ചികക്കി മികച്ച വിജയം നേടിയത്. 2020ലെ തെരഞ്ഞെടുപ്പിലെ 30 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ എൽഡിഎഫ് വർധിപ്പിച്ചത്. എൽഡിഎഫ് വോട്ട് 244 ൽ നിന്ന് 381 ലേക്ക് ഉയർന്നു. എന്നാൽ കോൺഗ്രസിന്റെ വോട്ട് 214 ൽ നിന്ന് 132 ലേക്ക് കൂപ്പുകുത്തി. കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിച്ചപ്പോൾ അവരുടെ വോട്ട് 211 ൽ നിന്ന് 349 ലേക്ക് ഉയർന്നു.
നിലവിൽ പഞ്ചായത്തംഗമായിരുന്ന എൽഡിഎഫിലെ കാളിയമ്മ വനംവകുപ്പിൽ പിഎസ്സി നിയമനം ലഭിച്ചതിനെത്തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. പാലത്തറ വാർഡിൽ കോൺഗ്രസിലെ ആർ ശശിധരൻ വിജയിച്ചു. പോൾ ചെയ്ത 1031 വോട്ടിൽ 678 വോട്ട് കോൺഗ്രസ് സ്ഥാനാർത്ഥി നേടി. ഭൂരിപക്ഷം 381. എൽഡിഎഫിലെ സിപിഐ എം സ്ഥാനാർഥി എം മണികണ്ഠന് 297 വോട്ടും ബിജെപിയിലെ കെ സത്യാനന്ദന് 56 വോട്ടുമാണ് ലഭിച്ചത്. ബിജെപി വോട്ടിൽ കഴിഞ്ഞ 2020 ലേക്കാൾ 77 കുറഞ്ഞു. കോൺഗ്രസ് അംഗമായിരുന്ന പി വി ഉദയപ്രകാശിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ