സംവിധായകൻ കമലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് കേരള ബ്രാഹ്മണസഭ പരാതി നൽകി. ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ സുരേഷ് ഗോപിയുടെ പരാമർശത്തെ വിമർശിക്കുന്നതുവഴി ബ്രാഹ്മണ സമുദായത്തെ ഒന്നടങ്കം മോശമായി ചിത്രീകരിച്ചാണ് കമലിനെതിരായ പരാതി. നടപടി സാമുദായിക സ്പർധ ഉണ്ടാക്കുന്നതാണെന്നും ഇത്തരം പ്രസ്താവനകളില്‍ നിന്നും വിലക്കി തക്കതായ നടപടി എടുക്കണമെന്നും കേരള ബ്രാഹ്മണസഭ സംസ്ഥാന അധ്യക്ഷൻ കരിമ്പുഴ രാമൻ, ജനറൽ സെക്രട്ടറി എൻ വി ശിവരാമകൃഷ്ണൻ എന്നിവർ പരാതിയിൽ ആവശ്യപ്പെട്ടു.
അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് പറയുന്ന സുരേഷ് ഗോപിയെ ഓർത്ത് ലജ്ജയുണ്ടെന്നും ബ്രാഹ്മണനായി പുനർജനിക്കണമെന്ന് ആഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ സവർണബോധം സ്വന്തം മാതാപിതാക്കളെ പോലും തള്ളിപ്പറയുന്നതാണെന്ന് അദ്ദേഹം മറന്ന് പോയെന്നുമായിരുന്നു കമൽ കൊല്ലത്ത് പറഞ്ഞത്.
”എന്റെ സഹപ്രവർത്തകനുണ്ട്. നിങ്ങളുടെ നാട്ടുകാരനായ, ഈ കൊല്ലത്തുകാരനായ ഒരു വലിയ നടൻ പറഞ്ഞതെന്താണ്? അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന്. ഇന്ത്യയുടെ പേര് ഭാരത് ആക്കണമെന്ന് പറഞ്ഞ മനുഷ്യനെ പോലെ തന്നെ അശ്ലീലമായി ലജ്ജിക്കേണ്ട കലാകാരനായിട്ട് എന്റെ സുഹൃത്ത് മാറിയതിൽ നമുക്ക് ലജ്ജയുണ്ട്. കാരണം അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന് പറയുമ്പോൾ അദ്ദേഹത്തെ നയിക്കുന്നത് ഒരു സവർണ ബോധമാണ്”- കമൽ പറഞ്ഞു.
”അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും മാതാപിതാക്കളെയും തള്ളിപ്പറയുകയാണ് എന്ന് പോലും മറന്നുകൊണ്ട് അദ്ദേഹത്തിന്റെ ഈ അപരമത വിദ്വേഷമോ അപര ജാതിയോടുള്ള വിദ്വേഷമോ എത്രമാത്രമായിക്കഴിഞ്ഞു?’ കമൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.