ട്വിസ്റ്റോട് ട്വിസ്റ്റ്, അവിശ്വസനീയം അശുതോഷ്..! ഐപിഎല്‍ സൂപ്പര്‍ ത്രില്ലറില്‍ അവസാന ഓവറില്‍ ഡല്‍ഹിക്ക് ഒരു വിക്കറ്റ് ജയം

Spread the love

IPL 2025 DC vs LSG: ഐപിഎല്ലില്‍ പുതിയ ക്യാപ്റ്റന്‍മാര്‍ക്കു കീഴില്‍ സീസണിലെ ആദ്യ മല്‍സരത്തിന് ഡല്‍ഹി ക്യാപിറ്റല്‍സും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സും അണിനിരന്നപ്പോള്‍ നടന്നത് സൂപ്പര്‍ ത്രില്ലര്‍ പോരാട്ടം. ഋഷഭ് പന്ത് നയിച്ച എല്‍എസ്ജിയെ അക്‌സര്‍ പട്ടേലിന്റെ ഡിസി ഒരു വിക്കറ്റിന് തോല്‍പ്പിച്ചു. അശുതോഷ് ശര്‍മ (Ashutosh Sharma) ആണ് അവിശ്വസനീയ ജയമൊരുക്കിയത്.

ഹൈലൈറ്റ്:

  • എല്‍എസ്ജിക്കും പന്തിനും തോല്‍വി
  • അശുതോഷ് ശര്‍മ 31 പന്തില്‍ 66
  • വെടിക്കെട്ടുമായി പൂരനും മാര്‍ഷും
Samayam Malayalamഅശുതോഷ് ശര്‍മയും വിപ്രാജ് നിഗവും ബാറ്റിങിനിടെ
അശുതോഷ് ശര്‍മയും വിപ്രാജ് നിഗവും ബാറ്റിങിനിടെ

ടി20 ക്രിക്കറ്റിന്റെ മുഴുവന്‍ ആവേശവും അനിശ്ചിതത്വവും നിറഞ്ഞ സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഒരു വിക്കറ്റ് ജയം. ഐപിഎല്‍ 2025 സീസണിലെ നാലാം ലീഗ് മല്‍സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തപ്പോള്‍ ഡിസി 19.3 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്ത് വിജയിച്ചു. അവസാന ഓവറുകളില്‍ അവിശ്വസനീയ ബാറ്റിങ് നടത്തിയ അശുതോഷ് ശര്‍മയാണ് ഡിസിയുടെ വിജയശില്‍പി. 31 പന്തില്‍ 66 റണ്‍സുമായി അശുതോഷ് പുറത്താവാതെ നിന്നു.

എല്‍എസ്ജിക്ക് വേണ്ടി നിക്കോളസ് പൂരന്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ നടത്തിയ വെടിക്കെട്ട് വിഫലമായി. പൂരന്‍ 30 പന്തില്‍ 75 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ മാര്‍ഷ് 36 പന്തില്‍ 72 റണ്‍സും അടിച്ചെടുത്തതോടെയാണ് മികച്ച വിജയലക്ഷ്യം കുറിച്ചത്.

210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡിസിക്ക് ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പേസര്‍ ഷാര്‍ദുല്‍ താക്കൂര്‍ ആണ് ഇരട്ട പ്രഹരമേല്‍പ്പിച്ചത്. മൂന്നാം പന്തില്‍ ഓപണര്‍ ജെയ്ക് ഫ്രേസര്‍ മക്ഗുര്‍ക്കിനെ (1) യും അഞ്ചാം പന്തില്‍ അഭിഷേക് പോറെലിനെ (0) യും ആണ് ഷാര്‍ദുല്‍ താക്കൂര്‍ പുറത്താക്കിയത്.

രണ്ടാമത്തെ ഓവറില്‍ സമീര്‍ റിസ്‌വി കൂടി പുറത്തായതോടെ ഏഴ് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഓപണര്‍ ഫാഫ് ഡുപ്ലെസിസും ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തു. അക്‌സര്‍ 11 പന്തില്‍ 22 റണ്‍സുമായി പുറത്തായി. പിന്നാലെ ഡുപ്ലെസിസ് 18 പന്തില്‍ 29 റണ്‍സുമായി മടങ്ങി.

ട്രിസ്റ്റണ്‍ സ്റ്റബ്‌സും അഷുതോഷ് ശര്‍മയും ക്രീസിലെത്തിയതോടെ കളി മാറി. സ്റ്റബ്‌സ് 22 പന്തില്‍ 34 റണ്‍സ് നേടി. എന്നാല്‍ തുടര്‍ന്നെത്തിയ വിപ്രാജ് നിഗം ആണ് ഏവരെയും ഞെട്ടിച്ചത്. 15 പന്തില്‍ അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം വിപ്രാജ് 39 റണ്‍സ് വാരിക്കൂട്ടി. അശുതോഷിനൊപ്പം വിപ്രാജ് കൂടി ചേര്‍ന്നതോടെ ഡല്‍ഹിക്കും വിജയിക്കാമെന്ന സ്ഥിതിയായി.

വിപ്രാജിനെ വീഴ്ത്തി ദിഗ്വേഷ് രാത്തി എല്‍എസ്ജിയെ വീണ്ടും കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇതോടെ ഉയര്‍ന്ന റണ്‍റേറ്റ് നിലനിര്‍ത്താന്‍ ഡിസി പാടുപെട്ടെങ്കിലും അഷുതോഷ് ഒരറ്റത്ത് നിലയുറപ്പിച്ചത് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ടായിരുന്നു. അവസാന ഓവറിലെ മൂന്നാം പന്ത് സിക്‌സറിന് പറത്തിയാണ് ഒരു വിക്കറ്റ് മാത്രം ശേഷിക്കെ അശുതോഷ് അവിശ്വസനീയ വിജയമൊരുക്കിയത്. അഞ്ച് സിക്‌സും അത്ര തന്നെ ബൗണ്ടറുകളും അശുതോഷ് പായിച്ചു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച എല്‍എസ്ജിക്ക് വേണ്ടി ഐദന്‍ മാര്‍ക്രമും മിച്ചല്‍ മാര്‍ഷും ഓപണ്‍ ചെയ്യാനെത്തി. അഞ്ചാം ഓവറിലെ നാലാം പന്തില്‍ മാര്‍ക്രം (13 പന്തില്‍ 15) പുറത്തായി. ഇതോടെ മാര്‍ഷും നിക്കോളസ് പൂരനും ക്രീസില്‍ ഒരുമിച്ചു. മാര്‍ഷ് ആണ് ആദ്യം പുറത്തായത്. അപ്പോഴേക്കും ടീം സ്‌കോര്‍ 11.4 ഓവറില്‍ രണ്ടിന് 133 എന്ന മികച്ച നിലയില്‍ എത്തിയിരുന്നു.

മാര്‍ഷ് ആറ് സിക്‌സറുകളും അത്ര തന്നെ ബൗണ്ടറികളും പായിച്ചാണ് 72 റണ്‍സ് നേടിയത്. മാര്‍ഷിന്റെ സ്‌ട്രൈക്ക് റേറ്റ് 200 ആണെങ്കില്‍ അതിനേക്കാള്‍ മികച്ചതായിരുന്നു പൂരന്റെ പ്രകടനം. ഏഴ് സിക്‌സറുകളും ആറ് ബൗണ്ടറികളും സഹിതം വെറും 30 പന്തില്‍ 250 സ്‌ട്രൈക്ക് റേറ്റില്‍ 75 റണ്‍സാണ് അദ്ദേഹം നേടിയത്.

അതേസമയം, എല്‍എസ്ജിയെ ആദ്യമായി നയിക്കാനെത്തിയ ഋഷഭ് പന്തിന് അക്കൗണ്ട് തുറക്കാനായില്ല. ആറ് പന്തുകള്‍ നേരിട്ട ശേഷമാണ് ഡക്കായത്. ഡേവിഡ് മില്ലെര്‍ 19 പന്തില്‍ 27 റണ്‍സ് നേടി പുറത്താവാതെ നിന്നു.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!