തിരുവനന്തപുരം: കൊട്ടാരക്കരയിൽ യുവ ഡോക്ടർ വന്ദന കൊല്ലപ്പെട്ടത് ഓർത്ത് കഴിഞ്ഞ ദിവസം രാത്രി ഉറക്കം കിട്ടിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡോക്ടര്‍മാരെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് കണ്ണിലെ കൃഷ്ണമണി സംരക്ഷിക്കുന്നതിന് തുല്യമാണെന്നും മന്ത്രി.
ലഹരിക്കടിമയായാല്‍ അമ്മയേയും അച്ഛനേയും സഹജീവിയേയും തിരിച്ചറിയാന്‍ പറ്റാത്ത മാറ്റങ്ങള്‍ അവരില്‍ സംഭവിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. കൊട്ടാരക്കരയിലെ സംഭവത്തെ ഓർത്ത് വല്ലാതെ പ്രയാസപ്പെടുകയാണ്. മ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് എല്ലാ പ്രയാസവും അനുഭവിക്കുന്നവരാണ് ഡോക്ടര്‍മാര്‍.
സ്വന്തം ജീവന്‍ പോയാലും നാടിനെ സംരക്ഷിക്കണമെന്ന നിലപാട് സ്വീകരിക്കുന്നവരാണ് അവര്‍. നിപ കാലത്തും കോവിഡ് കാലത്തും അത് കണ്ടതാണ്. അങ്ങനെയുള്ള ഡോക്ടര്‍മാരെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് കണ്ണിലെ കൃഷ്ണമണി സംരക്ഷിക്കുന്നതിന് തുല്യമാണ്.
Also Read- നീറുന്ന ഓർമയായി ഡോ. വന്ദന; കണ്ണീരോടെ വിട നൽകി ആയിരങ്ങൾ
അതേസമയം, വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയെ ചില കുബുദ്ധികൾ വക്രീകരിച്ചുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
എന്നാല്‍, അവിടെയും ചില തെറ്റായ പ്രചാരണങ്ങള്‍ നടന്നു. മന്ത്രി വീണാ ജോര്‍ജ് ഒരിക്കലും ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ കുബുദ്ധിയുടെ ഭാഗമായി വക്രീകരിച്ചു. മന്ത്രി അപ്പോള്‍ തന്നെ അത് സംബന്ധിച്ച് വിശദീകരിച്ചു. ഇത്തരം വിഷയങ്ങളില്‍ പ്രതികരണം നടത്തുമ്പോള്‍ മന്ത്രിമാര്‍ ശ്രദ്ധിക്കണം. മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള തെറ്റായ പ്രസ്താവനയും വരാന്‍ പാടില്ല. എന്നാല്‍ വീണാ ജോര്‍ജ് ഒരു തരത്തിലും തെറ്റായ പ്രസ്താവന നടത്തിയിട്ടില്ലെന്നും റിയാസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.