ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കേട്ടിരിക്കില്ല; ലീഗിന്‌ മറുപടിയുമായി ജിഫ്രിതങ്ങൾ

Spread the love



Thank you for reading this post, don't forget to subscribe!

കോഴിക്കോട്> സമസ്‌തയെ വിമർശിച്ചാൽ മറുപടി പറയുമെന്നും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കേട്ടിരിക്കില്ലെന്നും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്‌ത ആർക്കെങ്കിലും കേറി കൊട്ടാനുള്ള ചെണ്ടയോ കോളാമ്പിയോ അല്ല. ആക്ഷേപങ്ങളും അധിക്ഷേപങ്ങളുമായി വരുന്നവരെ ബന്ധപ്പെട്ടവർ നിലക്ക്‌ നിർത്തണം. ഐക്യം നിലനിർത്താനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്‌– ജിഫ്രി തങ്ങൾ വ്യക്തമാക്കി.  

സമസ്‌തക്കെതിരായ അധിക്ഷേപങ്ങൾ നിർത്തിയെന്ന മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിന്‌ പിന്നാലെയായിരുന്നു ജിഫ്രി തങ്ങൾ തുറന്നടിച്ചത്‌. ആരേയും ഇരുത്തേണ്ടിടത്ത്‌ ഇരുത്താൻ സമസ്‌തക്കറിയാം. അതിനുള്ള ശക്തിയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തിങ്കളാഴ്‌ച രാത്രി കാസർകോട്ടെ നീലേശ്വരത്ത്‌ എസ്‌ വൈ എസ്‌ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റബീഅ്‌ കാമ്പയിന്റെ സമാപന സംഗമം ഉദ്‌ഘാടനം ചെയ്‌തായിരുന്നു ജിഫ്രിതങ്ങളുടെ നിലപാട്‌ പ്രഖ്യാപനം.

വാലല്ല,  ഊന്നുവടി… സാദിഖലി തങ്ങളോട്‌

 

സുന്നി യുവജനസംഘം (എസ്‌ വൈ എസ്‌)സമസ്‌തയുടെ ഊന്നുവടി മാത്രമല്ല. ഇങ്ങോട്ട്‌ ആരെങ്കിലും തൊട്ടാൽ അടിക്കാനുള്ള വടിയാണത്‌.      സമസ്‌തയുടെ മുഴുവൻ പോഷകസംഘടനകളും അങ്ങനെയാണ്‌– സമസ്‌ത യുവജന സംഘനയെ ‘വാല്‌ ’എന്നാക്ഷേപിച്ച ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലിക്ക്‌ മറുപടിയായി പറഞ്ഞു.

സമസ്‌തക്ക്‌ ഗേറ്റ്‌കീപ്പറെ വേണ്ട… സലാമിനോട്‌

സമസ്‌തയിൽ ആരൊക്കെ വേണം, പാടില്ല എന്ന്‌ തീരുമാനിക്കാൻ വേറെയാരേയും അധികാരപ്പെടുത്തിയിട്ടില്ല. ഇതിൽ  ഇന്നയാൾ ഇങ്ങനെ ഇന്നയാൾ അങ്ങനെ എന്ന്‌ ആരും പറയണ്ട. അതൊക്കെ ഞങ്ങൾ നോക്കും.  ഇതിനായി  ആരേയും ഗേറ്റ്‌കീപ്പറോ ഗേറ്റ്‌മാനോ ആക്കയിട്ടില്ല– സമസ്‌തയുടെ രക്ഷാധികാരി ചമയുന്ന ലീഗ്‌ സംസ്ഥാന ജനറൽ സെകട്ടറി പി എം എ സലാമിന്റെ പേര്‌ സൂചിപ്പിക്കാതെയായിരുന്നു ഈ പരാമർശം.  

   

കടന്നൽ ഇളകും മുമ്പ്‌ ശ്രദ്ധിക്കണം.. കുഞ്ഞാലിക്കുട്ടിയോട്‌

വിമർശനം പറയാനുള്ളതൊക്കെ പറഞ്ഞ്‌, ഒരു കടന്നൽക്കൂട്‌ തുറന്നുവിട്ട്‌ എല്ലാവരേയും കടിച്ചശേഷം തീകൊളുത്തിയിട്ട്‌ കാര്യമില്ല. കടിക്കുന്നതിന്‌ മുമ്പ്‌ തീ കൊളുത്താനാണ്‌ ശ്രമിക്കേണ്ടത്‌. എന്ത്‌ തോന്ന്യവാസവും വിമർശവും സമസ്‌തക്കെതിരെ പറയാം. എന്നിട്ടതിനി പറയൂല്ല, പറയണ്ടാന്നൊക്കെപറഞ്ഞാൽ അതിന്റെ പ്രസക്തി മനസിലാകും.അധിക്ഷേപിക്കുന്നവരെ ഉത്തരവാദപ്പെട്ടവർ കടിഞ്ഞാണിടുക. അല്ലെങ്കിൽ കെട്ടിയിടുക. അല്ലെങ്കിൽ എവിടെയാണോ വേണ്ടത്‌ അതുപോലുള്ള സ്ഥലങ്ങളിൽ  കൊണ്ടാക്കുക– സമസ്‌തക്കെതിരായി ഒന്നും പറയില്ലെന്നും നിർത്തിയെന്നും പറഞ്ഞ പി കെ കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി ജിഫ്രിതങ്ങൾ ഓർമ്മിപ്പിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!