തിരുവനന്തപുരം > നാരായണൻ നായർ കൊലപാതകക്കേസിൽ കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ ഒന്നാം പ്രതി ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി. ആർഎസ്‌എസ് നിയന്ത്രണത്തിലുള്ള ബിഎംഎസിന്റെ സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘിന്റെ ജനറൽ സെക്രട്ടറിയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ച വെള്ളാംകൊള്ളി രാജേഷ്. കഴിഞ്ഞ ദിവസം രാജേഷ് ഉൾപ്പെടെയുള്ള 11 പ്രതികൾ കുറ്റവാളികളാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജേഷിനെ ഭാരവാഹിയായി വീണ്ടും തെരഞ്ഞെടുത്തത്.
തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരൻ ആനാവൂർ സരസ്വതി മന്ദിരത്തിൽ നാരായണൻ നായരെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി 11 ആർഎസ്‌എസുകാർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
തലസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്‌ച സമാപിച്ച സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘിന്റെ സംസ്ഥാന ഭാരവാഹികളായി കൊലക്കേസ് പ്രതിക്ക് പുറമെ പ്രസിഡന്റായി ജി കെ അജിത്തിനെയും വർക്കിങ് പ്രസിഡന്റായി കെ രാജേഷിനെയും തെരഞ്ഞെടുത്തിരുന്നു. പുതിയ ജനറൽ സെക്രട്ടറി ജയിലഴിക്കുള്ളിലാകുമെന്ന് ഉറപ്പാക്കിയതോടെ സംഘാടനാ ചുമതല വഹിക്കാൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എന്ന പുതിയൊരു ഭാരവാഹിത്വവും സൃഷ്‌ടിച്ചു. എസ് അജയകുമാർ എന്ന ആർഎസ്‌എസ് പ്രമുഖനെയാണ് ഈ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ