രണ്ട് വര്‍ഷം മുന്‍പ് അടിമാലി പഞ്ചായത്തില്‍ നിന്നും കാണാതായ 16 ലാപ്പ്‌ടോപ്പുകള്‍ തിരികെയെത്തിയതില്‍ ദുരൂഹത
അടിമാലി: പൊതു അവധി ദിവസം അടിമാലി പഞ്ചായത്ത് ഓഫീസ് തുറന്ന് രണ്ട് വര്‍ഷം മുന്‍പ് കാണാതായ 16 ലാപ്പ്‌ടോപ്പുകള്‍ തിരികെയെത്തിയ വീഡിയോ പകർത്താൻ അനുമതി നൽകിയ താൽകാലിക ജീവനക്കാരനെ പിരിച്ച് വിടാൻ യു.ഡി.എഫ് ഭരണ സമിതി തയ്യാറാകാത്തതിനെതിരെ അടിമാലി പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നിസഹരണ സമരം നാലാം ദിവസം. പഞ്ചായത്ത് ഓഫീസ് ബഹിഷ്കരിച്ചാണ് പ്രസിഡൻ്റ് സനിതാ സജിയുടെ സമരം. കഴിഞ്ഞ പൂജാ അവധി ദിവസമാണ് താൽകാലിക ജീവനക്കാരൻ ഓഫീസ് തുറന്ന് പ്രാദേശിക ചാനലുകാരന് വീഡിയോ പകർത്താൽ അനുമതി നൽകിയത്.
രണ്ട് വർഷം മുൻപ് ഓഫീസിൽ നിന്നും കാണാതായ 16 ലാപ്പ്ടോപ്പുകൾ പൂജാ അവധിക്ക് രണ്ട് ദിവസം മുൻപ് ഓഫീസിൽ ആരോ എത്തിച്ചു. പട്ടികജാതി- വർഗ്ഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്നതിന് വാങ്ങിയതാണിത്. എന്നാൽ അപേക്ഷകരേക്കാൾ കൂടുതൽ വാങ്ങി. ഇത് വർഷം മുൻപ് ഓഫീസിൽ നിന്നും കാണാതായിരുന്നു.ഇത് കഴിഞ്ഞ ആഴ്ചയാണ് യദ്യചികമായി ഓഫീസിൽ എത്തിയത്. ഇതിൻ്റെ വാർത്ത എടുക്കുന്നതിനാണ് വീഡിയോ പകർത്തിയത്. വാർത്ത പുറത്ത് വന്നതോടെ അവധി നാളിൽ വീഡിയോ പുറത്ത് പോയത് സംബന്ധിച്ച് പഞ്ചായത്ത് അന്വേഷണം തുടങ്ങി. ഒടുവിൽ ഇതിന് ഒത്താശ ചെയ്തത് താൽകാലിക ജീവനക്കാരനാണെന്ന് ഓഫീസിലെ സി.സി.ടി.വി. ക്യാമറ വഴി കണ്ടെത്തി.
ഒക്ടോബർ 13 ന് നടന്ന കമ്മറ്റിയിൽ വിഷയം ചർച്ച ചെയ്തു. ജീവനക്കാരനെ കമ്മറ്റിയിൽ വിളിച്ച് വരുത്തി. ഇയാൾ കുറ്റം സമ്മതിച്ചു. പഞ്ചായത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു നേതാവ് പറഞ്ഞിട്ടാണ് ഓഫീസ് തുറന്നതെന്ന് ജീവനക്കാരൻ മൊഴി നൽകി. ഇതോടെ താൽകാലിക ജീവനക്കാരനെ പിരിച്ച് വിടണമെന്ന ആവശ്യവുമായി പ്രസിഡൻ്റ് രംഗത്ത് വന്നു. എന്നാൽ ഒരു തീരുമാനം കമ്മറ്റിയിൽ ഉണ്ടായില്ല. ഇതോടെയാണ് ഓഫീസിൽ കയറാതെ പ്രസിഡൻ്റ് നിസഹരണ സമരം തുടങ്ങിയത്.
116 ലാപ്‌ടോപുകള്‍ വാങ്ങിയതിന്റെ യഥാര്‍ത്ഥ ബില്ലും ലാപ്‌ടോപുകളുടെ സീരിയല്‍-മോഡല്‍ നമ്പരുകളും ലഭ്യമാക്കണമെന്ന് ഇതേ പഞ്ചായത്ത് കമ്മറ്റിയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. കാണാതായ ലാപ്‌ടോപുകള്‍ തന്നേയാണോ ഓഫീസില്‍ തിരികെയെത്തിയെന്നതില്‍ സംശയമുണ്ടെന്ന് പ്രതിപക്ഷാംഗം സി.ഡി ഷാജി ചാനല്‍ ടുഡേയോട് പറഞ്ഞു.ഒരു സാങ്കേതിക വിദഗ്ധനെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തണമെന്നും പ്രതിപക്ഷം കമ്മറ്റിയില്‍ ആവശ്യപ്പെട്ടു.
ലാപ്‌ടോപുകള്‍ തിരികെ എത്തിച്ചതിനു പിന്നിലെ ലക്ഷ്യം വിജിലന്‍സ് അന്വേഷണത്തില്‍ നിന്ന് ചില മുന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് രക്ഷപ്പെടുന്നതിന് വേണ്ടിയാണെന്ന് വ്യക്തമായിട്ടുണ്ട്. പട്ടികജാതി- വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കുന്നതിന് 116 ലാപ്‌ടോപുകളാണ് അന്നത്തെ ഭരണ സമിതി വാങ്ങിയത്. ഇതില്‍ 100 എണ്ണം മാത്രം അപേക്ഷകര്‍ക്ക് വിതരണം നടത്തി. എന്നാല്‍ 16 എണ്ണം ഓഫീസില്‍ സൂക്ഷിച്ചു വരവെ കാണാതായി. ഇതോടെ ലാപ്‌ടോപ് കാണാതായതിനു പിന്നില്‍ വന്‍ തട്ടിപ്പും ചില മുന്‍ ജീവനക്കാര്‍ക്കും പങ്കുണ്ടെന്ന് കാണിച്ച് അടിമാലി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ അലി വിജിലന്‍സിനു മൊഴി നല്‍കി. മൊഴിയിന്‍ മേല്‍ അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം അടിമാലി പഞ്ചായത്ത് ഓഫീസില്‍ പരിശോധനയ്ക്ക് എത്തുന്നതിനു തൊട്ടു മുന്‍പാണ് കാണാതായ ലാപ്‌ടോപുകള്‍ പഞ്ചായത്ത് ഓഫീസില്‍ തിരികെ എത്തിയത്. സ്വകാര്യ വാഹനത്തില്‍ എത്തിച്ച ലാപ്‌ടോപുകള്‍ പഴയ സ്ഥലത്ത് കൂട്ടിയിട്ടു. രാത്രിയില്‍ പഞ്ചായത്തിലേക്ക് ലാപ്‌ടോപുകള്‍ എത്തിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതായും വിവരമുണ്ട്.
നിലവിലെ സാഹചര്യത്തില്‍ വ്യാഴാഴ്ച മുതൽ പ്രസിഡൻറ് ഓഫീസിൽ എത്തുന്നില്ല. ഭരണപരമായ ആവശ്യങ്ങൾ ഓൺ ലൈൻ വഴി നടഞ്ഞുന്നുണ്ടെന്നു പ്രസിഡൻറ് സനിതാ സജി പറഞ്ഞു.’
അഞ്ച് വർഷമായി ജോലി ചെയ്യുന്ന ഈ താൽകാലിക ജീവനക്കാരനെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. ഇയാൾക്കെതിരെ നിലവിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. താൽക്കാലിക ജീവനക്കാരനെ സംരക്ഷിക്കുന്നത് മുൻ യു.ഡി. എഫ് .ഭരണ സമിതി നടത്തിയിരിക്കുന്ന പല ക്രമക്കേടുകളും താൽക്കാലിക ജീവനക്കാരനിലൂടെ പുറത്ത് വരും എന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
ലാപ്‌ടോപുകള്‍ ഓഫീസില്‍ നിന്നും നഷ്ടപ്പെട്ടിട്ടില്ലായെന്നും ഇവ ഓഫീസിലിരുന്ന് നശിക്കുകയാണെന്നും സ്ഥാപിക്കാനാണ് തട്ടിപ്പില്‍ ആരോപണവിധേയരായവര്‍ താല്‍ക്കാലിക ജീവനക്കാരന്റെ സഹായത്തോടെ പ്രാദേശിക ചാനലിനെ ഉപയോഗിച്ച് വാര്‍ത്ത പുറത്തു വിട്ടത്. ഇതോടെ ലാപ്‌ടോപ് നഷ്ടപ്പെട്ടതിലുള്ള വിജിലന്‍സ് അന്വേഷണത്തെ വഴി തെറ്റിക്കാനാവുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ സംഭവം വിവാദമായതോടെ ലാപ്‌ടോപ് വിഷയം പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ വരെ ബാധിക്കുന്ന തരത്തിലാവുകയും വിജിലന്‍സിനു മുന്നില്‍ കൂടുതല്‍ തെളിവുകള്‍ എത്തുകയും ചെയ്തു. ഇതോടെ പ്രസിഡന്റിന്റെ നിസഹകരണ സമരത്തിന് ഇപ്പോള്‍ പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്.