പ്രധാനമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ്‌ വാശിപിടിക്കരുത്‌; കറകളഞ്ഞ പ്രസ്ഥാനമൊന്നുമല്ല: എ എ അസീസ്‌

Spread the love



കൊല്ലം > വരുന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽപ്രധാനമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ്‌ വാശിപിടിക്കരുതെന്ന്‌ ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ എ അസീസ്‌ കൊല്ലം പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച മീറ്റ്‌ദി പ്രസിൽ പറഞ്ഞു. ഞങ്ങളുടെ കുടുംബത്തിൽ നിന്നുതന്നെയാവണം പ്രധാനമന്ത്രി വേണമെന്ന വാശി ആർക്കും വേണ്ട. കറകളഞ്ഞ പ്രസ്ഥാനമൊന്നുമല്ല കോൺഗ്രസ്‌. എന്നാൽ രാജ്യത്തെ പ്രധാനപാർട്ടി എന്ന നിലയിൽ ബിജെപിയുടെ ഫാസിസ്‌റ്റ്‌ ഭരണത്തിനെതിരായ ബദൽമുന്നണിയിൽ  കോൺഗ്രസ്‌ വേണം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി വയനാട്ടിൽ വന്ന്‌ മൽസരിച്ചപ്പോൾകേരളത്തിൽ നിന്നുള്ള എംപി പ്രധാനമന്ത്രിയാകുമെന്ന്‌ ജനങ്ങൾ വിശ്വസിച്ചതുകൊണ്ടാണ്‌ യുഡിഎഫിന്‌ 19 സീറ്റ്‌ ലഭിച്ചത്‌. ആ വികാരത്തിലാണ്‌ ജയിക്കാത്ത സീറ്റിലും യുഡിഎഫ്‌ വിജയിച്ചത്‌. കോൺഗ്രസിന്റെ സാമ്പത്തിക നയം തിരുത്തിക്കാൻ ആർഎസ്‌പി ഇടപെടും. പാർടി കേരളത്തിൽ മാത്രമാണ്‌ യുഡിഎഫിനൊപ്പമുള്ളത്‌. ദേശീയതലത്തിൽ ഇടതുപക്ഷത്തിനൊപ്പമാണ്‌. അത്‌ തുടരും.

ആർഎസ്‌പി യുഡിഎഫ്‌ മുന്നണി വിടണമെന്ന്‌ പ്രവർത്തകർക്ക്‌ ആവശ്യപ്പെടാം. അതിനൊക്കെ രാഷ്‌ട്രീയ സാഹചര്യങ്ങളും ഉണ്ടാവണം. രാഷ്‌ട്രീയമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടായതുകൊണ്ടാണ്‌ 23 വർഷത്തെ എൽഡിഎഫ്‌ ബന്ധം ഉപേക്ഷിച്ചത്‌. യുഡിഎഫിൽ വന്നപ്പോൾ നിയമസഭ തെരഞ്ഞെടുപ്പിൽ പൂർണമായും തോറ്റു എന്നത്‌ സത്യമാണ്‌. ജയിക്കുന്ന സീറ്റുകളല്ല ആർഎസ്‌പിക്ക്‌ ലഭിച്ചത്‌. ഇടതുപക്ഷ പാർട്ടിയായ ആർഎസ്‌പിക്ക്‌ എങ്ങനെ വലുതുപക്ഷ മുന്നണിയിൽ നിൽക്കാൻ കഴിയുന്നുവെന്ന ചോദ്യത്തിന്‌ വ്യക്‌തമായ മറുപടിയുണ്ടായില്ല.  കശുവണ്ടി വ്യവസായത്തിന്റെ സംരക്ഷണത്തിന്‌ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച്‌ നടപടിസ്വീകരിക്കണമെന്നും അസീസ്‌ ആവശ്യപ്പെട്ടു. പ്രസ്‌ക്ലബ്‌ സെക്രട്ടറി സനൽ ഡി പ്രേം സ്വാഗതംപറഞ്ഞു.

‘പുനരേകീകരണത്തിൽ നഷ്‌ടം അവർക്കല്ല, ഞങ്ങൾക്ക്‌’

ആർഎസ്‌പി–-ആർഎസ്‌പി ബി പുനരേകീകരണംകൊണ്ട്‌ ആർഎസ്‌പി (ബി) ക്കല്ല നഷ്‌ടമെന്നും ഞങ്ങളുടെ പ്രവർത്തകർക്കാണെന്നും (ഔദ്യോഗിക ആർഎസ്‌പി) എ എ അസീസ്‌ പറഞ്ഞു. പലർക്കും സ്ഥാനങ്ങൾ ഒഴിയേണ്ടിയും കിട്ടാതെയും വന്നിട്ടുണ്ട്‌. സംസ്ഥാന സെക്രട്ടറി സ്ഥാനം ഇടയ്‌ക്കുവച്ച്‌ ഒഴിയില്ല. അങ്ങനൊരു ധാരണ ഷിബു ബേബിജോണുമായി ഇല്ല. സംസ്ഥാന സമ്മേളനത്തിൽ ദേശീയ നേതൃത്വം പൂർണമായും ഉണ്ടാകേണ്ടതായിരുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!