അമ്പലപ്പുഴ > സാമ്പത്തിക തട്ടിപ്പുകേസിൽ സംവിധായകൻ മേജർ രവി വ്യാഴാഴ്‌ച അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്. അമ്പലപ്പുഴ സ്വദേശി ഷൈൻ നൽകിയ പരാതിയിലാണ് മേജർ രവിയും തണ്ടർഫോഴ്സ് എന്ന സെക്യൂരിറ്റി കമ്പനി എംഡി അനിൽ നായരും ഹാജരാകാൻ ഉത്തരവിട്ടത്.
തണ്ടർ ഫോഴ്സ് സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്‌ടറാക്കാമെന്നു പറഞ്ഞ് തന്റെപക്കൽനിന്നും പലപ്പോഴായി 2.10 കോടി രൂപ ഇരുവരും ചേർന്ന് തട്ടിയെടുത്തുവെന്നാണ് ഷൈനിന്റെ പരാതി. മേജർ രവിയുടെ അക്കൗണ്ടിലേക്കാണ് കൂടുതൽ തുകയും നൽകിയത്. മാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് തുക വാങ്ങിയതെന്നും എന്നാൽ ഡയറക്‌ടർ ബോർഡിൽ ഉൾപ്പെടുത്തിയില്ലെന്നും നൽകിയ പണം തിരികെ ലഭിച്ചില്ലെന്നുമാണ് പരാതി.
കോടതി നിർദേശ പ്രകാരമാണ് അമ്പലപ്പുഴ പൊലീസ് മേജർ രവി, അനിൽനായർ എന്നിവർക്കെതിരെ കേസെടുത്തത്. സ്‌റ്റേഷനിൽ ഹാജരാകുന്ന ഇരുവരെയും അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി ഇരുവരും സഹകരിക്കണമെന്നും കോടതി നിർദേശമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ