- Last Updated :
മൂന്നുകിലോയോളം കഞ്ചാവ് ജയിലിലേക്ക് കടത്താനുള്ള നീക്കം തടയുന്നതില്‍ അനാസ്ഥയുണ്ടായതായി ഇതുസംബന്ധിച്ച് ജയില്‍ ഡി.ജി.പി. ഹോംസെക്രട്ടറിക്ക് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ജയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരമേഖല ഡിഐജി സാംതങ്കയ്യനാണ് മൂന്നാഴ്ചമുന്പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കഴിഞ്ഞ സെപ്റ്റംബര്‍ 16 ന് ജയിലിലേക്ക് പച്ചക്കറി കൊണ്ടുവന്ന ഓട്ടോറിക്ഷയില്‍നിന്ന് മൂന്നുകിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഓട്ടോഡ്രൈവര്‍ രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടി. കാസര്‍കോട് ബാര സ്വദേശി മുഹമ്മദ് ബഷീറിനെയാണ് കണ്ണൂര്‍ ടൗണ്‍ സി.ഐ. ബിനുമോഹന് അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിക്കുവേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്ന് പറയുന്നു.
പോലീസിന് നല്കിയ റിപ്പോര്‍ട്ടില്‍ മൂന്നുപൊതി കഞ്ചാവാണ് പിടിച്ചെടുത്തതെന്നാണ് അറിയിച്ചത്. ഇതുസംബന്ധിച്ച് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടും ജയില്‍ ഡിജിപി പരിശോധിച്ചിരുന്നു. ജയിലില്‍ പതിവുപരിശോധനയും നിരീക്ഷണവും നടത്തുന്നതില്‍ വന്‍ പരാജയമുണ്ടായതായും ഉത്തരമേഖല ഡിഐജി ഇക്കാര്യത്തില്‍ വേണ്ടത്ര ഗൗരവം എടുത്തിട്ടില്ലെന്നും പറയുന്നു. സുപ്രണ്ടിനെതിരെ കടുത്ത ഭാഷയിലാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ജയിലില്‍ രാഷ്ട്രീയതടവുകാരുടെ ഇടപെടല്‍ കൂടിയതായും സെല്ലുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം വര്‍ധിച്ചതായും പരാതി ഉയര്‍ന്നു.
സംഭവത്തെത്തുടര്‍ന്ന് ജയിലില്‍ പരിശോധനയും റെയ്ഡും നടന്നെങ്കിലും കൂടുതല്‍ ലഹരിവസ്തുക്കള്‍ പിടിക്കാനായില്ല. അതേസമയം ജയില്‍ വളപ്പില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. തെങ്ങിന്റെ മുകളില്‍ ഒളിപ്പിച്ച നിലയിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.