കൊച്ചി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കേൾക്കാൻ ആളെത്താത്തതിന് ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റിനെ നീക്കി. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതോടെയാണ് ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്‌ണന്റെ രാജി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടത്. സെപ്‌തംബർ ഒന്നിന് നെടുമ്പാശേരിയിൽ മോദിക്ക് നൽകിയ സ്വീകരണത്തിൽ അണികളുടെ പങ്കാളിത്തം ശുഷ്‌കമായിരുന്നു.
ബിജെപിയിൽ തമ്മിലടി രൂക്ഷമായ എറണാകുളത്ത്, ജയകൃഷ്‌ണന്റെ കഴിവുകേട് പറഞ്ഞ് ഇരുഗ്രൂപ്പുകളും നേതൃത്വത്തിന് നിരവധി പരാതികൾ അയച്ചിട്ടും ആർഎസ്‌എസ് നോമിനിയായതിനാൽ മാറ്റിയില്ല. വെറും മൂന്നുവർഷത്തെ സംഘടനാപരിചയംവച്ചാണ് ജയകൃഷ്‌ണനെ പ്രസിഡന്റാക്കിയത്.
അന്നുമുതൽ ഇരുഗ്രൂപ്പും നിസ്സഹകരണത്തിലായി. പാർടിയെ കടക്കെണിയിലാക്കി, ദൈനംദിന പ്രവർത്തനത്തിനുപോലും ഫണ്ട് ഇല്ല, ജില്ലാ കമ്മിറ്റി ഓഫീസ് നിർമാണം ആരംഭിച്ചില്ല, നിലവിലുള്ള ഓഫീസിന്റെ വാടകപോലും കുടിശ്ശികയാക്കി, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കടംപോലും വീട്ടിയില്ല, ജില്ലാ കമ്മിറ്റി ഓഫീസിൽപ്പോലും വരാറില്ല തുടങ്ങി ഇരുഗ്രൂപ്പുകളും പലതവണ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. എന്നിട്ടും നടപടിയെടുക്കാതിരുന്ന നേതൃത്വം മോദിയുടെ പരിപാടിക്ക് ആളുകുറഞ്ഞതോടെ ഇടപെട്ടു. ജില്ലാഭാരവാഹികളുടെ വാട്‌സാപ് ഗ്രൂപ്പിൽനിന്ന് വ്യാഴാഴ്‌ച ജയകൃഷ്‌ണൻ സ്വയം ഒഴിവായതോടെയാണ് വിവരം പുറത്തുവന്നത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തിന് സുരേന്ദ്രൻ, കൃഷ്‌ണദാസ് ഗ്രൂപ്പുകൾ ചരടുവലി നടത്തുന്നുണ്ട്. ഈ ഗ്രൂപ്പുകൾക്കെതിരെ കുമ്മനം രാജശേഖരനും കെ എസ് രാധാകൃഷ്‌ണനും രംഗത്തുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ