കാസർകോട്
ഇനിയും പടർന്നു കയറാൻ, കരുത്തുറ്റ രാഷ്ട്രീയമുന്നേറ്റം സൃഷ്ടിക്കാൻ സിപിഐ എം നടത്തുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് അതിർത്തിദേശവും ഒരുങ്ങി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയ്ക്ക് 20ന് വൈകിട്ട് നാലിന് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ തുടക്കമാകും.
പതിനായിരം പേർ പങ്കെടുക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാർടി പതാക എം വി ഗോവിന്ദന് കൈമാറും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു മാനേജരായ ജാഥയിൽ കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, ജെയ്‌ക് സി തോമസ്, കെ ടി ജലീൽ എംഎൽഎ എന്നിവർ സ്ഥിരാംഗങ്ങളാണ്. ആദ്യദിവസം വൈകിട്ട് അഞ്ചിന് കാസർകോട് മണ്ഡലത്തിലെ ചെർക്കളയിൽ സ്വീകരണം നൽകും. രണ്ടാംദിനം ഉദുമ മണ്ഡലത്തിലെ കുണ്ടംകുഴിയിലും കാഞ്ഞങ്ങാട് മണ്ഡലത്തിലെ കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡിലും തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവിലും സ്വീകരണം. തുടർന്ന്, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മണ്ഡലത്തിലേക്ക് ആയിരങ്ങളുടെ അകമ്പടിയോടെ യാത്രയാക്കും. അന്ന് പഴയങ്ങാടിയിൽ സമാപനം.
സ്വീകരണത്തിന് ജില്ലയിൽ അരലക്ഷംപേരെ അണിനിരത്താനാണ് തീരുമാനമെങ്കിലും ലക്ഷം കവിയുന്ന തയ്യാറെടുപ്പുകളാണ് നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും ചുവപ്പുവളന്റിയർമാർ ഗാർഡ് ഓഫ് ഓണർ നൽകും. ഇവർക്കുള്ള പരിശീലനം പൂർത്തിയായി. ഓരോ കേന്ദ്രത്തിലും കലാപരിപാടികളും അരങ്ങേറും. 21ന് രാവിലെ എട്ടിന് കാസർകോട് ഗസ്‌റ്റ് ഹൗസിൽ ജാഥാ ലീഡർ എം വി ഗോവിന്ദൻ ക്ഷണിക്കപ്പെട്ടവരുമായി ചർച്ചനടത്തും. സംഘടനാ നേതാക്കൾ, വ്യവസായികൾ, സംരംഭകർ, എഴുത്തുകാർ, കലാകാരന്മാർ, വിവിധ മേഖലയിലെ വിദഗ്‌ധർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ