കൊച്ചി
ഇപിഎഫുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി വിശദമായ വാദത്തിന് മാർച്ച് ഒന്നിലേക്ക് മാറ്റി. ഉയർന്ന പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള ഇപിഎഫ്ഒ നടപടി ചോദ്യം ചെയ്ത് കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷൻ (കിറ്റ്‌കോ), ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് (ടിസിസി) എന്നിവിടങ്ങളിൽനിന്ന് വിരമിച്ചവർ നൽകിയ ഹർജികളാണ് ജസ്റ്റിസ് രാജ വിജയരാഘവൻ വ്യാഴാഴ്‌ച പരിഗണിച്ചത്.
ഉയർന്ന പിഎഫ് പെൻഷൻ നൽകണമെന്ന ഹെെക്കോടതി ഉത്തരവ് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അസാധുവായെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്‌ഒ) വിശദീകരണം നൽകി. സുപ്രീംകോടതി വിധിയനുസരിച്ച് 2014 സെപ്തംബർ ഒന്നിനുമുമ്പ് വിരമിച്ചവരിൽ ഉയർന്ന പെൻഷന് ഓപ്ഷൻ നൽകിയവർക്കുമാത്രമാണ് അർഹത. ഓപ്ഷൻ നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാൻ വിരമിച്ചവർക്ക് അവസരം നൽകി സർക്കുലർ ഇറക്കിയിട്ടുണ്ട്. നിലവിൽ ഹൈക്കോടതിയിൽ പിഎഫ് പെൻഷനുമായി ബന്ധപ്പെട്ട് 504 കേസുകളുണ്ട്. ഇതിൽ 380 കേസുകൾ സുപ്രീംകോടതി വിധിയോടെ അപ്രസക്തമായി. ഇവരുടെ കാര്യത്തിൽ പുനഃപരിശോധന വേണമെന്നും കൊച്ചി പ്രൊവിഡന്റ് ഫണ്ട് റീജണൽ ഓഫീസ് കമീഷണർ എസ് അഴകിയ മണവാളൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
കിറ്റ്‌കോയിൽനിന്ന് വിരമിച്ചവർക്ക് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഉയർന്ന പെൻഷൻ നൽകിയിരുന്നു. ഇത് നോട്ടീസ് പോലും നൽകാതെ നിഷേധിച്ചെന്നാണ് ആരോപണം. ടിസിഎല്ലിൽനിന്ന് വിരമിച്ചവർക്ക് പെൻഷൻ നിഷേധിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിലെ തുടർനടപടികൾ ഹൈക്കോടതി കഴിഞ്ഞദിവസം വിലക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ