മലപ്പുറത്തിന്റെ 
മുന്നേറ്റ നായകൻ; ഇ എം എസ്‌ സ്‌മരണയ്ക്ക്‌ 25 വർഷം

Spread the love



മലപ്പുറം > ഇ എം എസ് അമരസ്മരണയായിട്ട് 25 വർഷം പൂർത്തിയാകുമ്പോൾ മലപ്പുറത്തിന് ഓർക്കാൻ ഏറെ. ഏലംകുളത്തെ മനയിൽ ജനിച്ച്, യാഥാസ്ഥിതികത്വത്തിനെതിരെ പോരാടി, ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി, സിപിഐ എം ജനറൽ സെക്രട്ടറിയായി മാറിയ ഇ എം എസ്. രാജ്യത്തെ ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി, ഇന്ത്യൻ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ അമരക്കാരൻ, കമ്യൂണിസ്റ്റ് താത്വികാചാര്യൻ… ഇ എം എസിനെ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കുമ്പോൾ പുലാമന്തോളിലെ സാധാരണക്കാർക്ക് ടൗൺ ജുമാമസ്ജിദിന്റെ സ്ഥാപകനാണ് അദ്ദേഹം.
മലപ്പുറം ജില്ല രൂപീകരിച്ച മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ പേര് എഴുതിച്ചേർക്കുന്നത് നാടിന്റെ മുന്നേറ്റത്തിന് തുടക്കംകുറിച്ച നേതാവ് എന്ന നിലയിലാണ്. കോഴിക്കോട് ജില്ലയുടെ തെക്ക് ഭാഗത്തും പാലക്കാട് ജില്ലയുടെ വടക്ക് ഭാഗത്തും സ്ഥിതിചെയ്തിരുന്ന പ്രദേശങ്ങൾ വിവിധ കാരണങ്ങളാൽ അവികസിതമായിരുന്നു. ആ പ്രദേശങ്ങളുടെ ത്വരിത വികസനത്തിന് ജില്ല രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിക്കുന്നത് 1969 മെയ് അഞ്ചിനാണ്. ജൂൺ 16ന് ജില്ല നിലവിൽവന്നു. അത് മലപ്പുറത്തിന്റെ വികസനത്തിലേക്കുള്ള തുടക്കമായിരുന്നു. ജില്ലക്കെതിരെ വലിയ എതിർപ്രവർത്തനങ്ങളും യുക്തിക്ക് നിരക്കാത്ത വിമർശവുമുണ്ടായി. അതെല്ലാം അവഗണിച്ചാണ് മലപ്പുറം ജില്ലയുടെ പിറവി.
ജില്ലാ രൂപീകരണത്തെ അതിന്റെ പ്രഖ്യാപനംമുതൽ എതിർത്തവരായിരുന്നു കോൺഗ്രസും ഇന്നത്തെ ബിജെപിയായ അന്നത്തെ ജനസംഘവും. ഇരുവിഭാഗവും ചേർന്ന് ജില്ലാ രൂപീകരണ വിരുദ്ധ സമിതി രൂപീകരിച്ച് പ്രചാരണമാരംഭിച്ചു. പ്രചാരണ ജാഥകളും സത്യഗ്രഹവും പിക്കറ്റിങ്ങും അരങ്ങേറി.
പീക്കിങ്ങിൽ (ചൈന)നിന്നും കറാച്ചി (പാകിസ്ഥാൻ)യിൽനിന്നും അറബിക്കടലിലൂടെ മുങ്ങിക്കപ്പൽ വന്ന് പൊന്നാനിയിലും താനൂരിലും പൊങ്ങുമെന്നും അങ്ങനെ നമ്മുടെ രാജ്യംതന്നെ പിടിച്ചടക്കുമെന്നും പ്രചാരണമുണ്ടായി. കുട്ടിപ്പാകിസ്ഥാൻ ആകും എന്നും പ്രചരിപ്പിച്ചു. എന്നിട്ടും ഇ എം എസും സർക്കാരും തീരുമാനത്തിൽനിന്ന് പിന്മാറിയില്ല.
മലപ്പുറം ജില്ലാ രൂപീകരണം മാത്രമല്ല, കലിക്കറ്റ് സർവകലാശാല സ്ഥാപിച്ചതും ഇ എം എസ് സർക്കാരാണ്. മലപ്പുറത്തിന്റെ സർവമേഖലയിലുമുണ്ട് ഇ എം എസിന്റെ സ്പർശം. ഇന്ത്യക്കും ലോകത്തിനും ഇ എം എസ് എന്ന മഹാനായ മനുഷ്യനെ സംഭാവനചെയ്ത നാടും വീടും കാണാൻ എത്തുന്നവർ ഏറെ. ഏലംകുളത്ത് ഇ എം എസിന്റെ സ്മരണയ്ക്ക് സിപിഐ എം ജില്ലാ കമ്മിറ്റിയുടെ പഠനകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!