മലപ്പുറം: സിപിഎം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ സാംസ്ക്കാരികപ്രവർത്തകൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. പുളിക്കല്‍ സാംസ്കാരിക പ്രവര്‍ത്തകൻ റസാഖ് പയമ്ബ്രോട്ടിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പുളിക്കല്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രതിഷേധവുമായി കോൺഗ്രസും ലീഗും രംഗത്തെത്തിയിരുന്നു.
റസാഖ് പയമ്ബ്രോട്ടിന്റെ മരണത്തിന് പിന്നില്‍ പഞ്ചായത്ത് അധികൃതരുടെ നടപടികളാണെന്ന് ആരോപിച്ച് കുടുംബാംഗങ്ങളാണ് ആദ്യം പ്രതിഷേധവുമായി രംഗത്തു വന്നത്. തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്തിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധവും നടന്നു.
ഗ്രമപഞ്ചായത്തുമായുള്ള തര്‍ക്കം പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരെ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനായ റസാഖ് പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി തൂക്കി ജീവനൊടുക്കുകയായിരുന്നു. മൊയിൻ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുൻ സെക്രട്ടറി കൂടിയാണ് മരിച്ച റസാഖ്. വസ്തുവകകൾ ഉൾപ്പടെ സ്വത്ത് പാർട്ടിക്ക് എഴുതി നൽകിയയാളാണ് റസാഖ്.
സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാൻ്റുമായി റസാഖ് തര്‍ക്കത്തില്‍ ആയിരുന്നു. വിഷയം പരിഹരിക്കാൻ നിരവധി തവണ പരാതി നല്‍കുകയും സോഷ്യല്‍ മീഡിയകളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ അനുകൂലമായി പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല. പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി തൂക്കിയിട്ടാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.